‘വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം’, സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിൻ്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി സി തൊഴിലാളി യൂനിയന്റെ സമ്മർദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ പുതുക്കി ലഭിക്കുന്നില്ല.
14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാർഥികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാൽ വിദ്യാർഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കുകയും വേണം. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തിവെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത്.
മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീയതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ.തോമസ്. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻ്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ല പ്രസിഡന്റ് ജാക്‌സൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.