ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസുകൾ നിർത്തി വെച്ച് സമരം
text_fields
തൃശൂർ: ഫെബ്രുവരി നാല് മുതൽ സംസ്ഥാനമാകെ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സർവിസുകൾ നിർത്തിവെക്കുമെന്ന് 13 ബസുടമ സംഘടനകൾ അടങ്ങിയ ബസുടമ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസ് ചാർജ് വർധന അടക് കമുള്ള ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സർവിസുകൾ നിർത്തിവെക്കുന്നത്. ബസ് ചാർജ് എട്ടിൽ നിന്നും 10 രൂപയാക്കുക, യാത്രാനിരക്ക് 70ൽനിന്നും 90 ശതമാനമാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഡീസൽ വില വർധനയുൾെപ്പടെ അധിക ബാധ്യതകൾ മൂലം ബസ് വ്യവസായത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു.
2018 മാർച്ചിൽ ബസ് ചാർജ് വർധിപ്പിക്കുേമ്പാൾ ഒരു ലിറ്റർ ഡീസലിന് 62 രൂപയുണ്ടായത് ഇപ്പോൾ 73 ആണ്. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നേത്ര. ഇൻഷുറൻസ് പ്രീമിയത്തിൽ നാല് വർഷത്തിനിടെയുണ്ടായ വർധന 87 ശതമാനത്തിൽ അധികമാണ്. ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ വർധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് തുടങ്ങിയതോടെ പൊതു-സ്വകാര്യ ബസ് വ്യവസായ മേഖല ഒരുപോലെ നശിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ പൊതു-സ്വകാര്യ മേഖലകൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ഒരു സമഗ്ര ഗതാഗതനയം രൂപവത്കരിക്കണമെന്ന് അവർ വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കാൻ ചാർജ് വർധന, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ടുവെക്കുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം ഡിസംബർ 20നും 22നും സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഡിസംബർ 18ന് ഗതാഗതമന്ത്രി നടത്തിയ ചർച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ഈമാസം അഞ്ചിന് തുടർയോഗം വിളിക്കാമെന്ന് അറിയിെച്ചങ്കിലും തുടർ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി രംഗത്തുവരുന്നത്. ജനറൽ കൺവീനർ ടി.ഗോപിനാഥൻ, നൗഷാദ് ആറ്റപറമ്പത്ത്, ജോസ് ആട്ടോകാരൻ, കെ.ബി. സുരേഷ്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.