Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്നേഹത്തിന്റെ ഓണവിഭവങ്ങളുമായി കുഞ്ഞു പ്രിസ്കില്ലയുടെ കത്ത്; അമൂല്യമായ സമ്മാനമെന്ന് മറുപടി അയച്ച് മുഖ്യമന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/onasadya
cancel
camera_alt

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കത്തുമായി പ്രിസ്കില്ല പ്രവീൺ, കാഞ്ചിയാർ ഗവ. എൽ.പി സ്കൂളിൽ നടത്തിയ ഓണസദ്യ

തൊടുപുഴ: എല്ലാ വർഷവും കേരളം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ സെക്രട്ടേറിയറ്റ്, ഔദ്യോഗിക രേഖകളാലും പൂക്കളങ്ങളാലും ഔപചാരിക ആശംസകളാലും നിറയും. എന്നാൽ ഇത്തവണ, ഈ തിരക്കുകൾക്കിടയിൽ ഇടുക്കിയിലെ മലയോര മേഖലയിൽ നിന്നെത്തിയ ഒരു കൈയെഴുത്ത് മറ്റൊരു കാര്യംകൂടി നിർവഹിച്ചു. ഭരണസംവിധാനത്തിന്റെ തിരക്കുകൾക്കിടയിൽ ഒരു നിമിഷം ഓണത്തിന്റെ സന്ദേശം എന്താണെന്ന് അത് ഓർമിപ്പിച്ചു.

ഇടുക്കിയിലെ കാഞ്ചിയാർ ഗവ. ട്രൈബൽ ലോവർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി പ്രിസ്കില്ല പ്രവീണാണ് കത്തെഴുതിയത്. വൃത്തിയുള്ള, വട്ടത്തിലുള്ള അക്ഷരങ്ങളിൽ അവൾ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ ക്ഷണം ഏറെ ഹൃദ്യമായിരുന്നു.

മുഖ്യമന്ത്രിയോട് സ്കൂളിലെത്തണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നില്ല അവൾ ചെയ്തത്, നടക്കാതെ പോകുമായിരുന്ന 101 വിഭവങ്ങളുള്ള ഓണസദ്യയിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ കൂടിയായിരുന്നു അത്.

പ്രിസ്‌കില്ലയുടെ ക്ഷണത്തിന് പിന്നിൽ ഗ്രാമീണ കേരളത്തിന്റെ അതിജീവനശേഷിയുടെ മറ്റൊരു കഥകൂടിയുണ്ട്. ഇടുക്കിയിലെ ഒരു ആദിവാസി മേഖലയിൽ സ്ഥിതിചെയ്യുന്ന കാഞ്ചിയാർ സ്കൂളിൽ വിദ്യാർഥികൾക്കായി വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, സദ്യ സ്പോൺസർ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നവർ അവസാന നിമിഷം പിന്മാറി. ഇത് കുട്ടികളെ വലിയ വിഷമത്തിലാക്കി.

എന്നാൽ, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്ന നിശ്ശബ്ദമായ വിപ്ലവത്തിന്റെ ഉദാഹരണം പോലെ പ്രധാനാധ്യാപിക ലിൻസി ജോർജും സഹഅധ്യാപകരും ഇക്കാര്യം ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. കുട്ടികളുടെ ആവേശം നിരാശയായി മാറാൻ അനുവദിക്കാതെ അധ്യാപകർ സ്വന്തമായി പണം സമാഹരിക്കുകയും രക്ഷിതാക്കളുമായി ചേർന്ന് 101 വിഭവങ്ങൾ തയാറാക്കി വിളമ്പാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.

നല്ല ഉദ്യമങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറരുത് എന്ന ഈ മനോഭാവമാണ് പ്രിസ്‌കില്ല മുഖ്യമന്ത്രിയുമായി പങ്കുവെക്കാൻ ആഗ്രഹിച്ചത്. പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും തൽക്ഷണ സന്ദേശങ്ങളുടെയും കാലത്ത് ഒരു കുട്ടിയുടെ കൈയക്ഷരങ്ങൾക്ക് ഇപ്പോഴും പകരംവെക്കാനാകാത്ത സ്വാധീനമുണ്ട്. സ്കൂളിലെ ആഘോഷങ്ങളും വടംവലി മത്സരങ്ങളും തനിക്കൊപ്പം അധ്യാപകർ നടത്തിയ ശ്രമങ്ങളുമെല്ലാം വിവരിച്ചുകൊണ്ടുള്ള പ്രിസ്കില്ലയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്കെത്തി.

ഭരണകാര്യങ്ങളുടെ തിരക്കുകൾ അദ്ദേഹത്തെ തലസ്ഥാനത്ത് തന്നെ തുടരാൻ നിർബന്ധിതനാക്കിയെങ്കിലും മുഖ്യമന്ത്രി സതീശൻ പ്രിസ്കില്ലക്ക് മറുപടി എഴുതാൻ മറന്നില്ല. പ്രിസ്‌കില്ലയുടെത് ‘അമൂല്യമായ സമ്മാനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“ഓണസദ്യക്ക് എന്നെ ഏറെ സ്നേഹത്തോടെ ക്ഷണിച്ചുകൊണ്ട് പ്രിസ്കില്ല എഴുതിയ കത്ത് സന്തോഷത്തോടെയാണ് വായിച്ചത്. കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ക്ഷണവും സ്നേഹവും അതിൽ നിറഞ്ഞുനിൽക്കുന്നു.

ഓണം നമ്മുടെ നാടിന്റെ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്തായ ആഘോഷമാണ്. എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിക്കുന്നതിലും ആ സന്തോഷം പങ്കിടുന്നതിലുമാണ് ഓണത്തിന്റെ മഹത്വം.

ഹെഡ്മിസ്ട്രസ് ലിൻസി ടീച്ചറും മറ്റ് അധ്യാപകരും ചേർന്ന് സ്വന്തം നിലയിൽ കുട്ടികൾക്ക് ഓണസദ്യ ഒരുക്കിയെന്നറിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകി. അധ്യാപകർ പാഠപുസ്തകത്തിലെ അറിവുകൾ മാത്രമല്ല, കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വലിയ പാഠങ്ങൾ കൂടിയാണ് കുട്ടികൾക്ക് പകർന്നു നൽകുന്നത്. ലിൻസി ടീച്ചറെയും സഹപ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.’’ -മുഖ്യമന്ത്രി മറുപടിക്കത്തിൽ പറഞ്ഞു.

സദ്യക്കായി നേരിട്ട് എത്താൻ കഴിയാത്തതിൽ വിഷമമുണ്ടെങ്കിലും, കുട്ടിയുടെ ക്ഷണം തന്നെ തനിക്ക് വലിയ സന്തോഷം നൽകിയെന്നും സതീശൻ വ്യക്തമാക്കി. പാഠപുസ്തകങ്ങൾക്കൊപ്പം സഹാനുഭൂതിയും സാമൂഹികപ്രതിബദ്ധതയും കുട്ടികളിൽ വളർത്തുന്ന കാഞ്ചിയാറിലെ അധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. പ്രിസ്കില്ലയെ ഉടൻ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story