മുന്‍ഗണന റേഷന്‍ കാര്‍ഡ്; മാനദണ്ഡത്തിൽ ഇളവുവരുത്തും
text_fieldsതിരുവനന്തപുരം: മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡത്തിൽ ഇളവുവരുത്താൻ സർക്കാർ. നിലവിലുള്ള 2017ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. മാനദണ്ഡം പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമീഷണർക്ക് നിർദേശം നൽകി. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
2017ലെ ഉത്തരവ് പ്രകാരം 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) ഉള്ളവർ, കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അർഹതയില്ല. എന്നാൽ ഈ മാനദണ്ഡങ്ങൾ മാറ്റണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളും നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തിൽ ആഢംബരമല്ല. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങൾക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളിൽ ഇളവുവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.
മാനദണ്ഡങ്ങൾ പുതുക്കുന്നതിന്‍റെ പ്രാരംഭ ആലോചനകളാണ് നടന്നത്. റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി തലത്തിലേ തീരുമാനമുണ്ടാകൂ എന്നും അനൂപ് ജേക്കബ് പറഞ്ഞു. ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പുതല അവലോകന യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ പദ്ധതി കാര്യക്ഷമമല്ലെന്നാണ് വിവരം.
പദ്ധതി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കൂടുതൽ ഉന്നതികളിലേക്ക് വിപുലീകരിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍/കോളജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലെ പ്രവര്‍ത്തന രീതിയും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

