പ്രധാനമന്ത്രി തൃശൂരിൽ എത്തുന്നത് തന്നോടുള്ള വിശ്വാസം കാരണം -പത്മജ വേണുഗോപാൽ
text_fieldsതൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരിൽ വിജയം ഉറപ്പിച്ചെന്ന് എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ. മുരളീധരൻ മന്ത്രിയാകുമെന്ന കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തോട് മുരളീധരനെ തോൽപ്പിക്കാതെ ഇരുന്നാൽ മതിയെന്നായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം.
പ്രധാനമന്ത്രിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. തൃശൂരിലെ ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളായിരിക്കും അദ്ദേഹത്തിന്റെ വരവിൽ കൂടുതൽ സന്തോഷിക്കുക. പ്രധാനമന്ത്രി വരുമ്പോൾ വിജയസാധ്യത വർധിക്കും. തൃശൂരിൽ ബി.ജെ.പി വോട്ടുകൾ കുറഞ്ഞിട്ടില്ല. കോർപറേഷൻ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഒന്നും നഷ്ടമായിട്ടില്ല.
കെ. മുരളീധരനെ അവസാനം ചവിട്ടി പുറത്താക്കാതിരുന്നാൽ മതി. മന്ത്രിയാക്കിയില്ലെങ്കിലും മുരളീധരനെ നേതൃത്വം തന്നെ തോൽപിക്കാതിരുന്നാൽ മതി. കാലു വാരാൻ ഇത്രയും പറ്റുന്ന പാർട്ടി വേറെയില്ല. ഇതുവരെയും മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. പിന്നെ എങ്ങനെയാണ് കേരളത്തിൽ നേതാക്കളെ ഒന്നിച്ച് കൊണ്ടുപോകും കോൺഗ്രസ് നൂറ് സീറ്റ് അവകാശവാദത്തിൽനിന്നും പോയല്ലോയെന്നും സ്ത്രീകളെ തെരഞ്ഞെടുപ്പിൽ നിർത്തി തോൽപ്പിക്കുന്നതാണ് കോൺഗ്രസ് സംസ്കാരമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് കോട്ട മൈതാനിയിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിന് എത്തിയിരുന്നു. കേരളം മാറ്റത്തിന്റെ സന്ദേശം നൽകുമെന്നും ഇത്തവണ തെരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബി.ജെ.പിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശ്രീനാരായണഗുരു. ചട്ടമ്പി സ്വാമി, മന്നത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചവറ എന്നീവർക്ക് പ്രണാമം അർപ്പിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. മലയാളത്തിൽ സംസാരിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്.
പാലക്കാട് ബി.ജെ.പിക്ക് കേരളത്തിലേക്കുള്ള കവാടമാണ്. സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിനുള്ള കാറ്റ് വീശുകയാണ്. കേരളത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ വഞ്ചനയിലക്കപ്പെട്ട് കിടക്കുകയാണ് ജനം. ഇവിടെത്തെ മാറിയ സാഹചര്യം നേരിട്ട് കാണാനുണ്ടെന്നും ബി.ജെ.പിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വർധിച്ചതായും മോദി പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇത്രയും കാലത്തെ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ നടത്തിയ കുംഭകോണങ്ങളെ കുറിച്ച് അന്വേഷണം നടത്തും. ഹെലികോപ്റ്റർ മാർഗം പാലക്കാട്ടെത്തിയ മോദി പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിലിറങ്ങി വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പുറപ്പെടുകയായിരുന്നു. ശേഷം തൃശൂരിൽ റോഡ് ഷോയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

