സദാചാര പൊലീസ്: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകയെയും കുടുംബത്തെയും സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കസ്റ്റഡിയിൽ. മാധ്യമപ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കും ആവശ്യങ്ങൾക്കുമൊടുവിൽ തിരുവനന്തപുരം പ്രസ് ക്ലബിൽനിന്നാണ് സെക്രട്ടറി എം. രാധാകൃഷ്ണനെ പൊലീസ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്തത്. പേട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ രാധാകൃഷ്ണനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വനിത മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ‘നെറ്റ്വര്ക് ഓഫ് വിമൻ ഇന്‍ മീഡിയ’ വ്യാഴാഴ്ച രാവിലെമുതൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു അറസ്റ്റ്. വൈകുന്നേരം അഞ്ചോടെ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ പ്രതിഷേധക്കാര്‍ കൂകിവിളിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ സംഘം ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേസെടുത്തെങ്കിലും രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെ കാര്യങ്ങൾ വിശദീകരിച്ച് പ്രസ് ക്ലബ് അംഗങ്ങൾക്ക് രാധാകൃഷ്ണനയച്ച ഇ-മെയിൽ സന്ദേശത്തിൽ പരാതിക്കാരിക്കും മറ്റ് ചില അംഗങ്ങൾക്കുമെതിരെ നടത്തിയ മോശം പരാമർശങ്ങളെ തുടർന്നാണ് ‘നെറ്റ്വര്ക് ഓഫ് വിമൻ ഇന്‍ മീഡിയ’ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ പ്രസ് ക്ലബ് മാനേജിങ് കമ്മിറ്റി യോഗം നടക്കവെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമുയർത്തി വനിതാമാധ്യമപ്രവർത്തകർ റൂമിന് പുറത്ത് പ്രതിഷേധിച്ചു. സെക്രട്ടറിക്ക് ചാണകവെള്ളം കൈമാറുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചതിനെതുടർന്ന് ഉച്ചയോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.
പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച മാനേജിങ് കമ്മിറ്റി പക്ഷേ, രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കാത്തതിനാൽ വൈകുന്നേരത്തോടെ വീണ്ടും പ്രതിഷേധമുയർന്നു. പ്രത്യേക സമിതിയിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്ന സെക്രട്ടറി അപ്പോഴും പ്രസ് ക്ലബിനുള്ളിലുണ്ടായിരുന്നു. പ്രതിഷേധക്കാർ ഇക്കാര്യം അറിയിച്ചതിനെതുടർന്ന് കേൻറാണ്‍മെൻറ് അസി.കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാൻ പ്രസ് ക്ലബിലെത്തി.
വനിതാ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെയും കുടുംബത്തെയും സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ചെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കമീഷൻ അധ്യക്ഷ എം.സി. ജോസഫൈെൻറ നിർദേശപ്രകാരമാണ് നടപടി. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണറോട് നിർദേശിക്കും. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. വനിത മാധ്യമപ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ മാധ്യമസ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) ഉണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെ നടപടികൾ കമീഷൻ സ്വീകരിക്കുമെന്നും അധ്യക്ഷ അറിയിച്ചു. ഐ.സി.സി നിർബന്ധമാക്കാൻ സർക്കാർ ഇടപെടണമെന്നും ജോസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.