പ്രീത ഷാജിയെ കുടിയിറക്കൽ: തീരുമാനം 15 ദിവസത്തിനകം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തി നടപടികൾ നേരിടേണ്ടി വന്ന ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി പ്രീത ഷാജിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി സർക്കാറിന് അവസാന അവസരം നൽകി. 15 ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ലേലത്തിൽ പിടിച്ച ഭൂമിയിൽനിന്ന് പ്രീത ഷാജിയും കുടുംബവും ഒഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആലങ്ങാട് സ്വദേശി രതീഷ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വ്യാഴാഴ്ച ഹരജി പരിഗണനക്കെത്തിയപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ഒഴിപ്പിക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. സമരം ശക്തമായ സാഹചര്യത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, ജൂലൈയിൽ നൽകിയ ഉത്തരവ് ഇനിയും പാലിച്ചിട്ടില്ലെന്നും സർക്കാറിന് ഉത്തരവ് നടപ്പാക്കാൻ പറ്റില്ലെങ്കിൽ അക്കാര്യം അറിയിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് മതിയായ സമയം നൽകിയിരുന്നു.
അനുകമ്പയുടെ പേരിൽ സർക്കാർ കോടതിവിധി മറികടക്കാൻ ശ്രമിക്കരുത്. അങ്ങനെയെങ്കിൽ ഉത്തരവ് നടപ്പാക്കാൻ കോടതിക്ക് അറിയാമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പ്രീത ഷാജിക്ക് ആലങ്ങാട്ട് എട്ട് സെൻറ് സ്ഥലവും വീടുമോ 40 ലക്ഷം രൂപയോ നൽകാൻ തയാറാണെന്നും പുറമെ നിന്നുള്ളവരുടെ ഇടപെടൽ മൂലം അവർ ഇതംഗീകരിച്ചിട്ടില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.