പി.ആർ.ഡി വകുപ്പിൽ പിൻവാതിൽ നിയമനം നടന്നതായി -കെ.സി. വേണുഗോപാൽ
text_fieldsതിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിൽ വീണ്ടും പിൻവാതിൽ നിയമനം നടന്നതായി കെ.സി. വേണുഗോപാൽ ആരോപിച്ചു. പി.ആർ.ഡി വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനായി പി.എസ്.സി പ്രദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് പിൻവാതിൽ മൂലമുള്ള നിയമനങ്ങളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയും പട്ടികയിൽ ഇടംപിടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേയെന്നും കെ.സി. വേണുഗോപാൽ വിവരിച്ചു. തിടുക്കത്തില്‍ തയാറാക്കിയ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയുമുണ്ട്. അതുപോലെ പലരും അനധികൃതമായി ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പിലാണ് പിൻവാതിൽ നിയമന തട്ടിപ്പുകൾ അരങ്ങേറുന്നത്. രാഷ്ട്രീയ ശുപാര്‍ശയില്‍ പി.ആര്‍.ഡിയിൽ ജോലി ചെയ്യുന്നവരെ, എം-പാനല്‍മെന്റ് ലിസ്റ്റില്‍ കയറിയ പ്രദേശിക വാര്‍ത്ത ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പി.ആര്‍.ഡി പരീക്ഷക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നൽകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്. തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാല്‍, റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടികൾ പൂര്‍ത്തിയാകും മുമ്പ് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യാതെ 2023 ഡിസംബര്‍ 30ന് പുതിയ അപേക്ഷകളും ക്ഷണിച്ചു.
പി.ആര്‍.ഡിയുടെ പ്രതിനിധികളില്ലാതെ പി.എസ്.സി അഭിമുഖം നടത്തി. 2026 ഫെബുവരി 25ന് ലിസ്റ്റ് തയാറാക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ നാലോ അഞ്ചോ വര്‍ഷം എടുക്കാറുള്ള പ്രക്രിയക്ക് ഭരണം തീരും മുമ്പ് നടത്തിയെടുത്തു. ഇതിനായി വേണ്ടി വന്നത് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമാണ്. പിന്‍വാതില്‍ നിയമനത്തിൽ നിരാശരായ ഉദ്യോഗാര്‍ഥികളുടെ കണ്ണീരിന് വിലയുണ്ട്. ആ കണ്ണീർ എൽ.ഡി.എഫ് സർക്കാറിന് കാണാൻ സാധിക്കില്ലായിരിക്കാം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പി.ആര്‍.ഡി അസി. ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളിലെ അനധികൃത പിന്‍വാതില്‍ നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

