പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും -ശോഭ സുരേന്ദ്രൻ
text_fieldsപാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. നടപടിയുണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽനിന്നും പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്.പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി. വത്സനെതിരായ ദലിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതിയുയർന്നത്. ജോലി വാഗ്ദാനം ചെയ്ത പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിച്ച് ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുയരുകയും പിന്നീട് കേസായി ഒളിവിൽ പോവുകയുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിനായി വോട്ടു ചെയ്യാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. അതുവരെ ലൈംഗിക പീഡന കേസിൽ ഒളിവിലായിരുന്ന രാഹുൽ എവിടെയാണെന്ന് പൊലീസിനുവരെ അറിയില്ലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പ്രശോഭ് രാഹുലിനെ കാണാൻ പോയി. ഇപ്പോഴും രാഹുൽ മാങ്കൂട്ടവുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രശോഭ്.
നിലവിൽ സി.പി.എം-ബി.ജെ.പി പാർട്ടികൾ പാലലക്കാട് സീറ്റിൽ പരസ്പരം ഡീൽ നടത്തിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണമുള്ളപ്പോഴാണ് പുതിയ വിവാദം. ഇതിനെതിരെ കോൺഗ്രസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പുതിയ വിവാദം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ആശങ്കയും കോൺഗ്രസ് പാളയത്തിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രശ്നങ്ങളും ഇപ്പോഴുണ്ടായ പ്രശ്നങ്ങളും തെരഞ്ഞെടുപ്പുകളിൽ വിഷയമാക്കി പ്രചാരണം നടത്താന്നാണ് സി.പി.എം, ബി.ജെ.പി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

