കോഴക്കേസ്: പ്രസീത അഴീക്കോട് രഹസ്യമൊഴി നൽകി
text_fieldsമാനന്താവാടി: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. വെള്ളിയാഴ്ച മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് മൊഴി നൽകിയത്. ഇവർക്കൊപ്പം ജെ.ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, സംസ്ഥാന കോഓഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരും മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ പ്രസീതയുടെയും മറ്റും മൊഴി കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തിൽ മൂവരും അന്ന് ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് പ്രസീത അഴീക്കോടിെൻറ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോൺ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു.