പി.സി. ജോർജിനെതിരെയുള്ള എഫ്.ഐ.ആർ രാഷ്ട്രീയപകപോക്കലാണെന്ന് പ്രകാശ് ജാവ്ദേക്കർ
text_fieldsഎൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനുള്ള ശ്രമമാണ് പി.സി ജോർജിന് എതിരെയുള്ള എഫ്ഐആറെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഹമാസിന് എതിരെ ഒരക്ഷരം ഉരിയിടാത്ത ഇവർ പി.എഫ്.ഐക്കാരെ സ്വന്തം കൂട്ടത്തിൽ ചേർക്കാൻ ശ്രമിക്കുകയാണ്.
മത തീവ്രവാദ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്ന നയമാണ് യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. പി.എഫ്.ഐ നിരോധനത്തെ അവർ ഒരിക്കലും പിന്തുണച്ചിട്ടില്ല, ഹമാസിനെ അവർ കുറ്റപ്പെടുത്തിയിട്ടുമില്ലെന്ന് പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു.
ഏതെങ്കിലും ഒരു മതത്തെ വിമർശിക്കാനല്ല മറിച്ച് തീവ്രവാദത്തെ എതിർക്കുകയാണ് താൻ ചെയ്തതെന്ന് പി.സി. ജോർജ് ഇതിനകം വിശദീകരിച്ചിട്ടുണ്ട്. കേരളം ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
പി.സി.ജോർജിനെതിരെ നടപടി വൈകുന്നത് ബി.ജെ.പിയും സി.പി.എമ്മും സയാമീസ് ഇരട്ടകളായതിനാൽ-സന്ദീപ് വാര്യർ
മസ്കത്ത്: വർഗ്ഗീയ വിഷം ചീറ്റിയ പി.സി.ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നത് ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് പി.സി ജോർജിന്റെ കാര്യത്തിൽ ഉണ്ടാകാത്തത്.
തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ബി.ജെ.പിയിൽ പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഉത്തരേന്ത്യയിൽ അമിത്ഷാ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇവിടെ എ.വിജയരാഘവൻ തർജമ ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ധാരണയാണുള്ളത്.അതുകൊണ്ടാണ് കേരളത്തിൽ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞതെന്നും അദേഹം പറഞ്ഞു.
ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്.ഭൂതകാലത്തിലെ എല്ലാകാര്യങ്ങളും വിട്ടൊഴിവാക്കിയാണ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. വിദ്വേഷ രാഷട്രീയത്തിന് ബദലായി രാഹുൽഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് കരുത്തുപകരൽ കാലഘട്ടത്തിന്റെ ആവശ്യമാണ്.കോൺഗ്രസിന്റെ കൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തിൽനിന്ന് കിട്ടിയ പിന്തുണ പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു. സി.പി.എം പ്രവർത്തകരിൽനിന്നുപോലും ഇക്കാര്യത്തിൽ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്.വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാൽ സ്വീകരിക്കാൻ കേരളീയ സമൂഹത്തിൽ ഒരുപാട് ആളുണ്ടാകും എന്നതിന്റെ തെളിവാണിത്.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നുള്ളതല്ല മുന്നിലുള്ളതെന്നും അതിനെ മുന്നെ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയേയും അണികളെയും സജ്ജരാക്കുകയാണ് മുഖ്യ അജണ്ടയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

