ഗോദ്സെയെ പുകഴ്ത്തൽ: ഷൈജ ആണ്ടവൻ ഹാജരായില്ല
text_fieldsചാത്തമംഗലം (കോഴിക്കോട്): ഗോദ്സെയെ പുകഴ്ത്തി ഫേസ്ബുക്കിൽ കമന്റിട്ടതിന് പൊലീസ് കേസെടുത്ത എന്‍.ഐ.ടി പ്രഫസർ ഷൈജ ആണ്ടവൻ തുടർ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.
കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി പ്രാഥമിക മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും മൊബൈൽ ഫോൺ അടക്കം പരിശോധിക്കുന്നതിനും ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ച് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന്, മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം രേഖാമൂലം അവധിക്ക് അപേക്ഷ സമർപ്പിക്കാൻ പൊലീസ് നിർദേശിച്ചു.
തുടർന്ന് അഞ്ചുദിവസത്തെ സമയം ചോദിച്ച് അപേക്ഷ സമർപ്പിക്കുകയായിരുന്നു. സമയപരിധി തീരുന്ന മുറക്ക് ഹാജരാകാൻ പൊലീസ് വീണ്ടും നോട്ടീസ് നൽകും. രക്തസാക്ഷിദിനമായ ജനുവരി 30നാണ് ഷൈജ ആണ്ടവൻ ‘പ്രൗഡ് ഓഫ് ഗോദ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റിട്ടത്. വിവിധ സംഘടനകൾ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. എസ്.എഫ്.ഐ നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

