പൊതിച്ചോർ; ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്ന് മനസിലാവുന്നില്ലെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. ‘ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടു ചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. ഫെസ്ബുക്ക് വഴിയായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.
ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആർക്കും ഏതൊരു സംഘടനക്കും ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യാം. അത് കമ്യൂണിറ്റി കിച്ചൺ വഴിയാകണമെന്നാണ് മന്ത്രി കെ. മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞത്. ആശുപത്രിക്കുള്ളിൽ ബാനറും കൊടിയും കെട്ടി ഭക്ഷണവിതരണം അനുവദിക്കില്ല. ഭക്ഷണം വിതരണം ചെയ്യുന്നതിന് ബാനറും കൊടിയും എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങും. മറ്റു മെഡിക്കൽ കോളജ് ആശുപത്രികളിലും ഇതു നടപ്പാക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
അതേസമയം, സർക്കാർ ആശുപത്രി പരിസരങ്ങളിലും കൊടിയും ബാനറും സ്ഥാപിച്ചുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയവിവാദം പുകയുന്നു. മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. ഡി.വൈ.എഫ്.ഐക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും ബി.ജെ.പിയും രംഗത്തെത്തി.
ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ബാനർ കെട്ടിയുള്ള പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്. ആശുപത്രികളിൽ സർക്കാർ മേൽനോട്ടത്തിൽ കമ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കുമെന്നും താൽപര്യമുള്ളവർക്ക് ഇതിലേക്ക് സംഭാവന നൽകാമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും മന്ത്രി തന്റെ നിലപാട് ആവർത്തിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം പാടില്ലെന്നും എന്നാൽ പുറത്തുനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കെ. മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ പദ്ധതി ആരംഭിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഡോ. ജെ.എസ്. ഷിജുഖാൻ പറഞ്ഞു. കേരളത്തിന്റെ പൊതുസ്വത്തായ മെഡിക്കൽ കോളജുകളിലാണ് ബാനർ സ്ഥാപിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങൾ സ്വീകരിക്കുന്ന കാലത്തോളം പൊതിച്ചോർ വിതരണം തുടരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. ചുവപ്പ് കണ്ട കാളയെപ്പോലെ ഡി.വൈ.എഫ്.ഐയുടെ കൊടി കാണുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു.
ഭക്ഷണ വിതരണത്തെ ശത്രുതയോടെ കാണരുതെന്നും മന്ത്രിമാർ ഈഗോ ഒഴിവാക്കണമെന്നും സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. വീടുകളിൽനിന്ന് ശേഖരിച്ച് ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയുമായി ചർച്ച നടത്താൻ ആരോഗ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടയരുതെന്നും പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്നും സി.പി.എം നേതാവ് എം. സ്വരാജും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

