ഭിന്നശേഷിയുള്ള ദലിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: ഭിന്നശേഷിയുള്ള ദലിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ. പുളിമാത്ത് മഞ്ഞപ്പാറ സ്വദേശി മോഹനനെ (54) ആണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. പോത്തൻകോട് പഞ്ചായത്തിനു കീഴിൽ വേങ്ങോട് പ്രവർത്തിക്കുന്ന കാരുണ്യ ബഡ്സ് സ്പെഷ്യൽ സ്കൂളിൽ വച്ചാണ് സ്വന്തം അധ്യാപികയുടെ ഭർത്താവ് ഭിന്നശേഷിയുള്ള ദളിത് വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിച്ചത്. ഇത് പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും അച്ഛനെ പൊലീസിനെ കൊണ്ട് മർദിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.
വൈകുന്നേരം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥയായിരിക്കുന്നതു കണ്ട പിതാവ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് അധ്യാപികയുടെ ഭർത്താവ് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിവരം പിതാവ് അറിഞ്ഞത്. പ്രമേഹത്തിനും ജന്നി (ഫിറ്റ്സ്) ക്കും ചികിത്സയിലാണ് പെൺകുട്ടി. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവം പോത്തൻകോട് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ഇവരെ വിളിച്ചു വരുത്തിയെങ്കിലും നിഷേധാത്മക നിലപാടിലായിരുന്നു ഇരുവരും പെരുമാറിയത്. പഞ്ചായത്ത് അംഗങ്ങൾ നോക്കിനിൽക്കെ പെൺകുട്ടിയേയും മാതാപിതാക്കളേയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. ഇവർക്കെതിരെ 323,354,506 (i),34 IPC വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഹനന്‍റെ ഭാര്യയും സ്പെഷ്യൽ സ്കൂൾ അധ്യാപികയുമായ ലീലാമ്മ എന്നിവർക്കെതിരെയും കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
