തപാൽ വകുപ്പ് വീണ്ടും സ്വകാര്യവത്കരണത്തിന്
text_fieldsതൃശൂർ: തപാൽ വകുപ്പിൽ വീണ്ടും സ്വകാര്യവത്കരണ ശ്രമം. ഇതിന്റെ ഭാഗമായി സ്വകാര്യ ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യക്തികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മുമ്പ് ഇതേ ശ്രമം നടന്നപ്പോൾ വകുപ്പിന്റെ പോസ്റ്റ് ഓഫിസിൽനിന്ന് നിശ്ചിത ദൂരം മാറി മാത്രമേ ഫ്രാഞ്ചൈസി അനുവദിക്കൂവെന്ന് നിബന്ധനയുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് പിൻവലിച്ചു.
പോസ്റ്റ് ഓഫിസില്ലാത്ത സ്ഥലങ്ങളിൽ തപാൽ സേവനമെത്തിക്കാൻ എന്ന പേരിലാണ് സ്വകാര്യ ഫ്രാഞ്ചൈസികൾ അനുവദിക്കുന്നത്. എന്നാൽ, രണ്ട്-മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു പോസ്റ്റ് ഓഫിസുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ഇത് അനാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തമായി മുറിയും ഉപകരണങ്ങളും വേണം.
തപാൽ ഉരുപ്പടികൾ തൂക്കാനുള്ള യന്ത്രം, ബാർ കോഡ് സ്കാനർ, പ്രിന്റർ, ഇന്റർനെറ്റ് കണക്ഷനുള്ള ഫോൺ, ഇരുചക്ര/ നാലുചക്ര വാഹന ലൈസൻസ്, പ്രാദേശിക ഭാഷയിലും (മലയാളം) ഇംഗ്ലീഷിലും അറിവ്, എസ്.എസ്.എൽ.സി എങ്കിലും വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതകൾ. 10,000 രൂപ ഡെപ്പോസിറ്റും വേണം.
ബിസിനസിനനുസരിച്ച് കമീഷനാണ് പ്രതിഫലം. ഉരുപ്പടികൾ തപാൽ മാർഗമയക്കാൻ വകുപ്പിന്റെ ഒരു പോസ്റ്റ് ഓഫിസുമായി ഫ്രാഞ്ചൈസിയെ ബന്ധിപ്പിക്കും. ഇൻലൻഡ്, സ്റ്റാമ്പ്, പോസ്റ്റൽ ഇൻഷുറൻസ് എന്നിവയുടെ വിൽപനയും മണി ഓർഡർ ഇടപാടും ഫ്രാഞ്ചൈസികൾക്ക് കൈകാര്യം ചെയ്യാം.
പ്രവൃത്തിസമയം വ്യക്തമാക്കണം. ഫ്രാഞ്ചൈസി അനുവദിച്ചാലുള്ള മാർക്കറ്റിങ് സാധ്യതയും അപേക്ഷകൻ വ്യക്തമാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തപാൽ വകുപ്പ് രണ്ട് ദിവസത്തെ പരിശീലനം നൽകും.
അതേസമയം, പൊതുമേഖലയിൽ ഏറ്റവും വിശ്വാസ്യതയുള്ള തപാൽ വകുപ്പിന്റെ പ്രവർത്തനം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത് ആശാസ്യമല്ലെന്ന വാദം ശക്തമാണ്. ബി.എസ്.എൻ.എല്ലിനെ ദുർബലപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികൾക്ക് വളരാൻ ഇടമുണ്ടാക്കിയതുപോലെ തപാൽ വകുപ്പിനെയും സ്വകാര്യവത്കരണത്തിന്റെ ഇരയാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.