പൊന്നാനിയിൽ ആൻറിജെൻ പരിശോധന ആരംഭിക്കും
text_fieldsപൊന്നാനി: കോവിഡ് അതിതീവ്ര പട്ടികയിൽ ഉൾപ്പെട്ട പൊന്നാനി താലൂക്കിൽ രോഗ വ്യാപന സാധ്യത കണ്ടെത്താൻ ആൻറിജെൻ പരിശോധനക്ക് തുടക്കമാകും. പരിശോധന ഫലം അര മണിക്കൂറിനകം അറിയാൻ കഴിയുമെന്നതാണ് ഈ പരിശോധന പ്രത്യേകത. മൂക്കിൽനിന്ന് സ്രവമെടുത്താണ് പരിശോധന നടത്തുക.
താലൂക്കിൽ 9000 പേരുടെ സ്രവ പരിശോധന ഇതുവഴി നടത്തും. ഒരുവീട്ടിൽനിന്ന് ഒരാളെന്ന നിലയിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് പരിശോധന നടക്കുക. ആദ്യഘട്ടത്തിൽ പൊന്നാനി നഗരസഭയിൽ മാത്രം 20 വാർഡുകളിൽ പരിശോധന നടക്കും. താലൂക്കിൽ വെള്ളിയാഴ്ച രണ്ട് പേർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉടൻ ഫലം ലഭ്യമാവുന്ന ടെസ്റ്റ് ഏർപ്പെടുത്തിയത്.
എടപ്പാളിലെ ആശുപത്രികളിലെത്തിയവരിൽ ആർക്കെല്ലാം, രോഗബാധയുണ്ടായെന്നും സമ്പർക്കം വഴി ഇത് ആരിലേക്കെല്ലാം എത്തിയെന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഇത് നടത്തുന്നത്. ഈ മാസം ആറിന് താലൂക്കിലുടനീളം പരിശോധന നടക്കും. ഇതോടൊപ്പം പൊന്നാനി ടി.ബി ആശുപത്രിയിലെ സ്രവ പരിശോധനയും പുരോഗമിക്കുന്നുണ്ട്. ഇതുവരെ 35 പേരുടെ സ്രവ പരിശോധനയാണ് പൂർത്തിയായത്. ഇവരുടെ ഫലം ദിവസങ്ങൾക്കകം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.