മഞ്ചേശ്വരത്ത് രണ്ടു യുവാക്കൾക്ക് വെട്ടേറ്റു: കനത്ത സുരക്ഷ
text_fieldsമഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടയിൽ മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു യുവാക്കൾക്ക് വെട്ടേറ്റു. നില ഗുരുതരമായതിനാൽ രണ്ടുപേരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.ഡി.പി.ഐ പ്രവർത്തകൻ മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ മുഹമ്മദ് ഫൈസലിനാണ് (25) ആദ്യം വെട്ടേറ്റത്. ബുധനാഴ്ച രാത്രി 10.30ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് അക്രമം നടത്തിയത്.
ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം നിലത്തുവീണ ഫൈസലിനെ കത്തികൊണ്ട് തുടരത്തുടരെ കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മൂന്നംഗസംഘം മുഖംമൂടി ധരിച്ചാണ് അക്രമം നടത്തിയത്.
പൈവളിഗെ ഭാഗത്തേക്കാണ് അക്രമികൾ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് മംഗളൂരു ഹൈലാൻഡ് ആശുപത്രിയിലേക്ക് മാറ്റി. ഖത്തറിൽ ജോലി ചെയ്യുന്ന ഫൈസൽ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിെൻറ കാരണം വ്യക്തമല്ല.
ഇതിനുപിന്നാലെ, ഉപ്പള പത്വാടി സ്വദേശി പ്രണവ് (26) ഭണ്ടാരിക്കും വെട്ടേറ്റു. വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയാണ് സംഭവം. ആർമി റിക്രൂട്ട്മെൻറിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ച നടക്കാനിറങ്ങിയതായിരുന്നു. ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്. ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗസംഘം കത്തി കൊണ്ട് കുത്തുകയായിരുന്നു.
ബഹളംവെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെട്ടു. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക സംഘർഷം ലക്ഷ്യമാക്കിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.