സിദ്ദീഖ് കാപ്പനെതിരെ പൊലീസിന്റെ ദുരൂഹനീക്കം; അര്‍ധരാത്രി പരിശോധനക്കെത്തുമെന്ന് അറിയിപ്പ്, പിന്നീട് ഒഴിവാക്കി
text_fieldsമലപ്പുറം: യു.എ.പി.എ കേസിൽ ജാമ്യത്തിലുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ പൊലീസിന്‍റെ ദുരൂഹ നീക്കം. ശനിയാഴ്ച വൈകീട്ട് ആറിന് സിദ്ദിഖ് കാപ്പന്‍റെ വീട്ടിൽ രണ്ട് പൊലീസുകാർ എത്തിയതായി ഭാര്യ റൈഹാന സിദ്ദിഖ് പറയുന്നു. വീട്ടിലെത്തിയ പൊലീസുകാർ രാത്രി 12 കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോയെന്ന് ചോദിച്ചു. പരിശോധനക്കായി മലപ്പുറത്തുനിന്ന് അർധരാത്രി പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പിന്നീട് പൊലീസ് എത്തിയില്ല.
എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനക്ക് എത്തുന്നതെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമുണ്ടായില്ലെന്ന് സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദിഖ് പറഞ്ഞു. കാപ്പന്‍റെ അഭിഭാഷകൻ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചെങ്കിലും വ്യക്തമായ ഉത്തമുണ്ടായില്ല. പൊലീസിന്‍റെ അസാധാരണ നീക്കത്തിൽ ഭാര്യ റൈഹാന സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുടുംബത്തിന്‍റെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
സുപ്രീം കോടതിയും ലഖ്നോ ഹൈകോടതിയും ജാമ്യമനുവദിക്കുകയും സുപ്രീംകോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പന്റെ പേരിലുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്‍റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോണിലൂടെ പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് ഒരു മടിയുമില്ല. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധനക്ക് പൊലീസ് എത്തുന്നത് എന്ന് മനസിലാകുന്നില്ലെന്നും റൈഹാന പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.