പൊലീസുകാരന്റെ ബൈക്ക് കത്തിച്ച സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsസി.പി.ഒ വിവേകിൻ്റെ കത്തിനശിച്ച ബൈക്ക്
അഞ്ചൽ: ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിവേകിൻ്റെ ആർച്ചലിലുള്ള വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ബൈക്ക് കത്തിച്ചതെന്ന് സംശയിക്കപ്പെടുന്ന കേസിലെ ഒന്നാം പ്രതിയെ അഞ്ചൽ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശൂരനാട് സ്വദേശിനി ആരതി (24) യെയാണ് തെളിവെടുപ്പിനായി ബൈക്ക് കത്തിയ സ്ഥലത്തെത്തിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതി അർധരാത്രിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് പ്രതികളായ ആരതിയെയും കൂട്ടുകാരി കട്ടപ്പന സ്വദേശി ഗായത്രി മോഹനനെ (26) യും പൊലീസ് തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരെയും അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയും പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം തിരികെയുള്ള യാത്രക്കിടെ ആരതി വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയുമുണ്ടായി. തുടർന്ന് ആരതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനെത്തുടർന്നാണ് പൊലീസ് തെളിവെടുപ്പിന് ആരതിയെ സംഭവസ്ഥലത്തെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഗായത്രി മോഹനൻ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

