Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളിവുസമയത്ത് സഞ്ചരിച്ച...

ഒളിവുസമയത്ത് സഞ്ചരിച്ച വഴികളിലൂടെ അർജുൻ ആയങ്കിയുമായി പൊലീസ്; തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു

text_fields
bookmark_border
ഒളിവുസമയത്ത് സഞ്ചരിച്ച വഴികളിലൂടെ അർജുൻ ആയങ്കിയുമായി പൊലീസ്; തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു
cancel

മട്ടന്നൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ സൈബർ പൊലീസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി മട്ടന്നൂരിൽ എത്തിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്.

ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാൻ അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിർണായകമായ ഈ തെളിവ്, കണ്ണൂർ സൈബർ പൊലീസിന്റെ തെളിവെടുപ്പിനിടയിൽ ആയങ്കിയുടെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്.

താൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടതെന്നും വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും ആയങ്കി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകും.

പിടിച്ചെടുത്ത ഫോണുകളും ലാപ്ടോപ്പും ഉടൻ തന്നെ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തപ്പോൾ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധിയുള്ളത്.

അതിനിടെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം ഇൻസ്പെക്ടർ പൊലീസ് കമ്മീഷണർക്ക് കൈമാറി. ഈ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.

തലശ്ശേരി ചീഫ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിയുടേതാണ് പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ്. അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചത്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു.

കണ്ണൂർ സൈബർ പൊലീസ് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപ പരാമർശം നടത്താൻ ഉപയോഗിച്ച ഡിവൈസ് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇതിന്റെ ഭാഗമായി അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പൊലീസ് മടങ്ങിയത്.

കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. പിടിച്ചെടുത്ത ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അർജുൻ ആയങ്കിയുടെ കയ്യിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നുവെങ്കിലും, കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നിട്ടുള്ളതെന്ന സംശയത്തിലാണ് പൊലീസ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mattannurCyber PoliceArjun Ayankievidence collection
News Summary - Police Take Arjun Ayanki For Evidence In Mattannur
Next Story