പഞ്ചാരക്കൊല്ലിയില്‍ ഡി.എഫ്.ഒയുടെ വാര്‍ത്തസമ്മേളനം പൊലീസ് തടഞ്ഞു; തർക്കം
text_fieldsമാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ പൊലീസ് തടഞ്ഞതിൽ തർക്കം. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ, മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അതിനിടയിൽ കയറി തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. കടുവ ദൗത്യത്തിന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഡി.എഫ്.ഒ.
ഇതിനിടയിലാണ് എസ്.എച്ച്.ഒയുടെ വിവാദ ഇടപെടൽ. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു. ഇന്നിവിടെ ലൈവും വാര്‍ത്തസമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. പിന്നാലെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയാറായില്ല.
പഞ്ചാരക്കൊല്ലി സ്വദേശിനി രാധയെ കടുവ കൊന്നുതിന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ പഞ്ചാരക്കൊല്ലിയിലെ വീടിനു പിറകിൽ ശനിയാഴ്ച വൈകീട്ടും കടുവയെത്തി. പ്രിയദർശിനി എസ്റ്റേറ്റിലേക്ക് കടക്കുന്ന വീടിനു പിന്നിലാണ് കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച സ്ഥാപിച്ച ഒരു കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ചിത്രം പുറത്തുവിടാൻ വനം വകുപ്പ് തയാറായിട്ടില്ല.
പ്രദേശത്ത് 38 കാമറകളും രണ്ട് കൂടുകളുമാണ് സ്ഥാപിച്ചത്. കടുവയെ വെടിവെച്ച് പിടികൂടണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികളും ചില സംഘടനകളും. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും വെടിവെച്ചു കൊല്ലണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മയക്കുവെടി വെക്കാൻ ഡോ.അജീഷ് മോഹൻദാസ്, ഡോ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച സീനിയർ വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കടുവ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഞായറാഴ്ച കലക്ടറേറ്റിൽ ജില്ല ഭരണകൂടത്തിന്റെയും വനം, പൊലീസ് മേധാവികളുടെയും ഉന്നതതല യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

