പൊലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും വലിച്ചുകീറി
text_fieldsകണ്ണൂർ: കണ്ണൂരിൽ പൊലീസ് സൊസൈറ്റിയിലേക്കുള്ള പരീക്ഷ രഹസ്യമായി നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പരീക്ഷ തടഞ്ഞ പ്രതിഷേധക്കാർ ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയാണ് തടഞ്ഞത്.
ഇന്ന് രാവിലെ 10നായിരുന്നു പരീക്ഷ. രഹസ്യ സ്വഭാവത്തോടെയാണ് പരീക്ഷ സംഘടിപ്പിച്ചതെന്നാണ് ആരോപണം. അപേക്ഷിച്ച എല്ലാവർക്കും ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും കെ.എസ്.യു ആരോപിച്ചു. പരീക്ഷ തുടങ്ങാനിരിക്കെ പ്രവർത്തകർ പരീക്ഷാഹാളിലേക്ക് അതിക്രമിച്ചുകയറുകയും ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറുകയുമായിരുന്നു. അപേക്ഷ നൽകിയ മുഴുവൻ പേർക്കും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം, രഹസ്യമായല്ല പരീക്ഷ നടത്തുന്നതെന്നും പരസ്യം നൽകിയിട്ടും വിദ്യാർഥികൾ അതിക്രമിച്ചുകയറുകയാണ് ചെയ്തതെന്നും പൊലീസ് സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് പ്രതികരിച്ചു. 'ഏപ്രിൽ മാസത്തിലെ ദേശാഭിമാനി, കൗമുദി തുടങ്ങിയ പത്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രിൽ 16 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിച്ച എല്ലാ ഉദ്യോഗാർഥികൾക്കും പരീക്ഷാ വിവരം രജിസ്റ്റേർഡ് തപാൽ വഴി അറിയിച്ചിരുന്നു.' ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇഷ്ടക്കാർക്ക് വേണ്ടി രഹസ്യമായി പരീക്ഷ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സൊസൈറ്റിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ടി.ഒ മോഹനൻ എം.എൽ.എ അടക്കമുള്ളവർ സ്ഥലത്തെത്തി. അപേക്ഷ നൽകിയ എല്ലാവർക്കും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

