പൊതുപ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത പൊതുപ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പിടിയിലായ വി.എസ്. അച്യുതാനന്ദെൻറ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ, എസ്.യു.സി.ഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, എസ്.യു.സി.ഐ പ്രവർത്തകൻ ശ്രീകുമാർ, തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരെയാണ് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടത്.
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ അനിഷ്ടസംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് തെളിയിക്കണമെങ്കിൽ ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നുമാണ് പൊലീസ് നിലപാട്. ഇതിെൻറ അടിസ്ഥാനത്തിൽ ഐ.പി.സി 120 ബി വകുപ്പ് (ഗൂഢാലോചന), 143 (അന്യായമായ സംഘംചേരൽ) വകുപ്പുകൾകൂടി അധികമായി ചുമത്തി വെള്ളിയാഴ്ച കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. ഇത് 12ന് പരിഗണിക്കും. ജിഷ്ണുവിെൻറ മാതാവ് മഹിജക്കെതിരെ പൊലീസ് അതിക്രമം കാട്ടിയെന്ന പരാതി അന്വേഷിക്കുന്ന ഐ.ജി മനോജ് എബ്രഹാമിെൻറ നിർദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്. ഇവരുടെ ചോദ്യംചെയ്യൽകൂടി പൂർത്തിയായാലേ അന്തിമ റിപ്പോർട്ട് തയാറാക്കാനാകൂവെന്നാണ് മനോജ് എബ്രഹാമിെൻറ നിലപാട്.
അതേസമയം, പൊതുപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊതുപ്രവർത്തനരംഗത്ത് സജീവമായ തെൻറ മകനോട് പിണറായി വിജയൻ പകപോക്കുകയാണെന്ന് ഷാജഹാെൻറ മാതാവ് എൽ. തങ്കമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലാവലിൻ കേസിൽ പിണറായിക്കെതിരെ നിലകൊണ്ടതിനുള്ള പ്രതികാരമാണ് ഷാജഹാനോട് കാട്ടുന്നത്. നേരിെൻറ പക്ഷത്ത് മാത്രമേ ഷാജഹാൻ നിന്നിട്ടുള്ളൂ. മകൻ ഒരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യക്തിവിരോധം തീർക്കാൻ പൊലീസിനെ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും അവർ പറഞ്ഞു. ഷാജഹാൻ ഉൾപ്പെടെ പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 149, 283, 353 വകുപ്പുകളാണ് ആദ്യം ചുമത്തിയത്. അന്യായമായി സംഘം ചേരുക, പൊലീസ് നിർദേശിച്ചിട്ടും പിരിഞ്ഞുപോകാതിരിക്കുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. ഇതിൽ പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.
സാധാരണ പൊലീസ് ഈ വകുപ്പ് ചുമത്തിയാലും കോടതി ജാമ്യം അനുവദിക്കാറുണ്ട്. പക്ഷേ, ഷാജഹാനുൾപ്പെടെയുള്ളവർക്കെതിരായ കേസിൽ പ്രോസിക്യൂഷൻ ശക്തമായ നിലപാടെടുത്തതാണ് ജാമ്യം നിഷേധിക്കാൻ കാരണം. ഇതിനൊപ്പം 120 ബി, 143 വകുപ്പുകൾ അധികമായി ചുമത്തിയത് ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരമാണത്രെ. സ്വാശ്രയ സമരത്തിലുൾപ്പെടെ സജീവമായി ഇടപെട്ട വിദ്യാഭ്യാസ പ്രവർത്തകനാണ് ഷാജർഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
