പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപന്നവും പിടിച്ചു
text_fieldsതൊടുപുഴ: തൊടുപുഴയിൽ പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപന്നവും ശീട്ടും പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെ മങ്ങാട്ടുകവലയിൽ കരിമണ്ണൂര്‍ എസ്.ഐ എന്‍.എസ്. റോയിയും സ്റ്റേഷനിലെ സി.പി.ഒ ജിജോ ആന്റണിയും സഞ്ചരിച്ച പൊലീസ് ജിപ്പിൽ നിന്നാണ് മദ്യക്കുപ്പിയും പുകയില ഉല്‍പ്പന്നവും ചീട്ടും പിടിച്ചെടുത്തത്.
മങ്ങാട്ടുകവലയില്‍ ഫുട്ബാള്‍ ലോകകപ്പ് ഫൈനല്‍ മത്സരം വലിയ സ്‍ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കളി കഴിഞ്ഞപ്പോള്‍ പൊലീസ് ഇവിടെയെത്തി. പരിപാടി അവസാനിപ്പിക്കണമെന്ന് എസ്.ഐ ആവശ്യപ്പെട്ടെന്നും കപ്പുയര്‍ത്തിയ ശേഷം നിര്‍ത്താമെന്ന് മറുപടി നല്‍കിയതായും സംഘാടകര്‍ പറഞ്ഞു. ഇതിനിടെ എസ്.ഐയും വാഹനമോടിച്ചിരുന്ന സി.പി.ഒയും മദ്യപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘാടകരടക്കം വാഹനം തടഞ്ഞു. തുടർന്ന് വിവരം തൊടുപുഴ സി.ഐ സിജോ വര്‍ഗീസിനെ അറിയിച്ചു. അദ്ദേഹമെത്തി വാഹനം പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുത്തുകയായിരുന്നു.
സ്ഥലത്തുവെച്ച് തന്നെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചെങ്കിലും ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയില്ല. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇരുവരെയും ഉടൻ സമീപത്തെ ജില്ല ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. ആശുപത്രി അങ്കണത്തിൽവെച്ച് വീണ്ടും പരിശോധിച്ചപ്പോൾ വാഹനത്തിൽനിന്ന് ശീട്ടും പുകയില ഉൽപ്പന്നവും കണ്ടെടുത്തു.
കൂടുതൽ പരിശോധനക്കായി രക്തസാമ്പിള്‍ കാക്കനാട് റീജനല്‍ കെമിക്കല്‍ എക്‍സാമിനേഴ്സ് ലാബില്‍ പരിശോധനക്ക് അയച്ചതായും ഇതിന്‍റെ ഫലം വരുന്നതനുസരിച്ച് തുടർനടപടികളുണ്ടാകുമെന്നും ഇടുക്കി ജില്ല പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. പൊലീസ് വാഹനം തടഞ്ഞതിനും കൃത്യനിർവഹം തടസ്സപ്പെടുത്തിയതിനും കേസെടുക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് തൊടുപുഴ ഡിവൈ.എസ്‍.പി പി.എം. ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

