ഡൽഹിയിലെ പൊലീസ് അതിക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം
text_fieldsതിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുതിർന്ന നേതാക്കൾക്കും എതിരായ പൊലീസ് അതിക്രമത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. ബുധൻ വൈകീട്ട് ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്റെയും അതിക്രമം അത്യന്തം പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ജനപ്രതിനിധികളെന്ന പരിഗണന നല്‍കാതെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാൽ, മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍കുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്കുണ്ട്. ബലപ്രയോഗത്തിലൂടെ അത് ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭാവി ഇന്ത്യക്കുവേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ കൈയൂക്ക് കൊണ്ട് തകര്‍ക്കാമെന്ന് മോദി ഭരണകൂടം കരുതരുത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ മോദി ഭരണകൂടം ദുര്‍ബലപ്പെടുത്തുകയാണ്. ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. നീറ്റ് -യു.ജി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനമാണ് കേന്ദ്രസേന കഴിഞ്ഞ ദിവസം നടത്തിയത്. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലും ഗുരുതര വീഴ്ചയിലും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനുമെതിരെയാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. അവരുടെ ആശങ്ക കേള്‍ക്കാനും അവരുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയെയും നേതാക്കളെയും വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പൊലീസ് കസ്റ്റഡിയിലാണ്. സമരക്കാരുമായി സർക്കാർ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഡൽഹി പൊലീസ് കൂട്ട അറസ്റ്റിലേക്ക് നീങ്ങിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് രാഹുലിനെ കണ്ടെങ്കിലും ആവശ്യങ്ങൾ കേന്ദ്ര സർക്കാർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

