കോഴിക്കോട് ട്രാൻസ്ജെൻഡറുകൾക്ക് പൊലീസ് മർദ്ദനം
text_fieldsകോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡിൽ വെച്ച് ട്രാൻസ്ജെൻഡറുകളെ പൊലീസ് മർദ്ദിച്ചതായി പരാതി. ട്രാൻസ്ജെൻഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മർദ്ദിച്ചത്. ട്രാൻസ്ജെൻഡറുകളായ സുസ്മിക്കും ജാസ്മിനും കൈകൾക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മർദിച്ചതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്ക് രാത്രി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സ്ത്രീകളെയോ പുരുഷന്മാരെയോ കാണുമ്പോൾ സ്വാഭാവികമായി കാണുന്ന പൊലീസ്, ട്രാൻസ്ജെൻഡറുകളെ കാണുമ്പോൾ തന്നെ അടിക്കുന്നതെന്തിനാണെന്നും അവർ ചോദിച്ചു.
ഇടപെട്ടത് ഒരാളുടെ ബാഗ് തട്ടിപ്പറിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ –പൊലീസ്
കോഴിക്കോട്: രാത്രി ൈവകി ഒരാളുടെ ബാഗ് ട്രാൻസ്ജെൻഡേഴ്സ് കൂട്ടംചേർന്ന് തട്ടിപ്പറിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണാണ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം പ്രശ്നത്തിലിടപെട്ടതെന്ന് കസബ എസ്.ഐ വ്യക്തമാക്കി. പ്രകൃതിവിരുദ്ധ ബന്ധത്തിന് നിർബന്ധിച്ച ശേഷം വഴിയാത്രക്കാരൻറെ കയ്യിൽ നിന്നും പണം തട്ടിപ്പറിച്ചവരെ വിരട്ടിയോടിക്കാൻ ശ്രമിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ അവർക്ക് പരിക്കേറ്റതാവാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് അസി.കമീഷണർ വി.എം അബ്ദുൽ വഹാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.സി.പി മെറിൻ ജോസഫ് അറിയിച്ചു. ഇവരുടെ പരാതി ടൗൺ സി.ഐക്ക് കൈമാറിയിട്ടുണ്ടെന്നും ഡി.സി.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.