ചെറുപുഴയിൽ തെരുവ് കച്ചവടക്കാർക്ക് പൊലീസിെൻറ അസഭ്യവും മർദ്ദനവും, വിഡിയോ വൈറൽ
text_fieldsകണ്ണൂര്‍: ചെറുപുഴ ചിറ്റാരിക്കല്‍ പാലത്തിന് സമീപമുള്ള തെരുവ് കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സി.ഐയുടെ വീഡിയോ വൈറലാവുന്നു. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് സി.ഐ വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യവര്‍ഷം ചൊരിഞ്ഞ് മര്‍ദിച്ചതെന്നാണ് റിപ്പോർട്ട്.
പൊലീസ് മര്‍ദ്ദനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല പ്രമുഖരും വിഡിയോ പങ്കുവെച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പൊലീസ് വിശദീകരണവുമായി എത്തി. അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ വ്യാപാരികളുടെ പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതിൽ രണ്ട് പേര്‍ മാത്രം മാറാന്‍ തയ്യാറാകാതിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചവയാണെന്നും സി.ഐ വിനീഷ് കുമാര്‍ മീഡിയ വൺ ഒാൺലൈനിനോട് പ്രതികരിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അടിച്ചില്ലെന്നും അഗ്രസീവ് ആയിരുന്നെന്നുള്ളത് ശരിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ അടിച്ചു എന്ന പരാതി ആര്‍ക്കും ഇല്ല. പക്ഷേ ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയത് കൊണ്ടാണ് അടിക്കാഞ്ഞത്. ഇത്തരം ഘട്ടത്തില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ടെന്നും വിനീഷ് കൂട്ടിചേര്‍ത്തു. വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് പൊലീസ് ആക്ട് അമന്‍ഡ്മെന്‍റ് പ്രകാരമൊക്കെയുള്ള നിയമനടപടികളുടെ സാധ്യത പരിശോധിക്കുമെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു.