മഹാകവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ നിര്യാതയായി
text_fieldsതൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോെൻറ സഹധർമ്മിണി താറ്റാട്ട് ഭാനുമതിയമ്മ (92)നിര്യാതയായി. മണ്ണുത്തി ഹരിശ്രീ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ വസതിയിൽ പുലർച്ചയായിരുന്നു അന്ത്യം. മൃതദേഹം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. മരണവാർത്ത അറിഞ്ഞ് സാഹിത്യ-രാഷ്ട്രീയ-സാമൂഹികരംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി പ്രസിഡൻറ് വൈശാഖൻ റീത്ത് സമർപ്പിച്ചു.
തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഭാനുമതി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി കോഴിക്കോട്ടുനിന്നാണ് വിരമിച്ചത്. 1956ൽ ആയിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം. വൈദ്യരത്നം ആയുർവേദ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീകുമാർ, ഡോ. വിജയകുമാർ (ഹരിശ്രീ ഹോസ്പിറ്റൽ, മണ്ണുത്തി) എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. ശ്രീകല (മെഡിക്കൽ ഓഫിസർ, വടക്കഞ്ചേരി താലൂക്ക് ആയുർവേദ ആശുപത്രി), ഡോ. ബിന്ദു (മാറ്റാമ്പുറം ഗവ. ഹോമിയോ ഡിസ്െപൻസറി).
വൈലോപ്പിള്ളിയുടെ പിണക്കവും ഇണക്കവുമറിഞ്ഞ സഹധർമ്മിണി
തൃശൂർ: 2016 ഡിസംബർ 22 തൃശൂരിലെ സാഹിത്യ അക്കാദമി ഓഡിറ്റോറിയം. വൈലോപ്പിള്ളിയുടെ 32ാം ചരമവാർഷിക ദിനത്തിൽ ഭാനുമതിയമ്മയെത്തി. മഹാകവിയുടെ ഓർമകൾ സാംസ്കാരിക ലോകം പങ്കുവെക്കുമ്പോൾ ഭാനുമതിയമ്മ ഓർമകളിലായിരുന്നു. ശാരീരികാവശതയിലും ഭാനുമതിയമ്മ തെൻറ ജീവിതത്തിലെ ഓർക്കാൻ ഇഷ്ടമില്ലാത്ത, മറക്കാനാവാത്ത ആ വിരഹം പങ്കുവെച്ചു. 1956ലായിരുന്നു മഹാകവി വൈലോപ്പിള്ളിയുമായി ഭാനുമതിയമ്മയുടെ വിവാഹം. പക്ഷേ, സ്വരചേർച്ചയില്ലായ്മ ആ ദാമ്പത്യ ജീവിതത്തിന് ഏറെ നാളിെൻറ ആയുസ് നൽകിയില്ല.
1958ല്‍ പ്രസിദ്ധീകരിച്ച ‘കടല്‍ക്കാക്കകള്‍’എന്ന സമാഹാരത്തിലെ ‘കണ്ണീര്‍പാടം’എന്ന കവിത മഹാകവിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. ഭാര്യയെ സ്‌നേഹമില്ലാഞ്ഞിട്ടല്ല, സ്‌നേഹം പ്രകടിപ്പിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാണ് ദാമ്പത്യജീവിതം കണ്ണീര്‍പാടമായതെന്ന് കവി പറഞ്ഞുവെക്കുന്നു. അസ്വസ്ഥമായ ദാമ്പത്യജീവിതത്തിൽ കവി തൃശൂരും ഭാനുമതിയമ്മ കോഴിക്കോടുമായിരുന്നു ഏറെക്കാലം. തൃശൂരിലെത്തിയാലും വടക്കേച്ചിറയോട് ചേർന്നുള്ള വീട്ടിൽ കവിയും, നെല്ലങ്കരയിൽ ഭാനുമതിയമ്മയും. ജീവിതത്തിെൻറ അവസാനത്തിൽ ദാമ്പത്യത്തിലെ ആ വിടവ് അനവസരത്തിലായിരുന്നുവെന്ന് സ്വകാര്യ ചോദ്യങ്ങളിൽ ഭാനുമതിയമ്മ പ്രതികരിച്ചിട്ടുണ്ട്.
വിവാദങ്ങൾ ഇഷ്ടമില്ലാതിരുന്ന മഹാകവിയുടെ സഹധർമ്മിണി, ജീവിതത്തിലെ അവസാനകാലത്ത് വിവാദങ്ങളിലേക്കും ചുവടുവെച്ചു. മണ്ണുത്തിയിൽ ദേശീയപാതയോട് ചേർന്നുള്ള 57 സെൻറ് സ്ഥലം, വൃദ്ധസദനം നിർമിക്കാൻ ദാനം ചെയ്തിരുന്നു. ഇത് സ്ഥാപനം പണിയാതെ ഒരു സംഘടന കേന്ദ്ര ഫണ്ട് വാങ്ങുന്നതാണ് വിവാദത്തിനിടയാക്കിയത്. പരാതി മുഖ്യമന്ത്രിക്കരികിൽ വരെയെത്തി. ഇതോടെ സംഘടന ഓടിയെത്തി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
