കവി എസ്. രമേശൻ അന്തരിച്ചു
text_fieldsകൊച്ചി: കവി എസ്. രമേശന്‍ (69) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി.കെ. രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു.
1970 മുതല്‍ 1975 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ, എം.എ പഠനം. ഈ കാലയളവില്‍ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായി. 1975 മുതല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമ പഠനം. ഇക്കാലത്ത് തന്നെ എറണാകുളം മേനോന്‍ ആന്‍ഡ് കൃഷ്ണന്‍ കോളേജില്‍ അധ്യാപകനായി.
1976 ല്‍ എസ്.ബി.ഐയില്‍ ഗുമസ്ത തസ്തികയില്‍ നിയമിക്കപ്പെട്ടു. പിന്നീട് രാജി വെച്ചു. കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡില്‍ വെല്‍ഫെയര്‍ ഓഫീസറായി. 1980ല്‍ രാജി വെച്ചു. കേരള സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആയി നിയമിതനായി. 2007ല്‍ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ തസ്തികയില്‍ നിന്ന് വിരമിച്ചു.
ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥിശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ് രമേശന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍.
ഭാര്യ: പ്രൊഫ. ഡോ. ടി.പി. ലീല. മക്കള്‍: ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ്.
മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ എട്ടിന് പച്ചാളത്തുള്ള വസതിയിൽ എത്തിക്കും. 11 മണിക്ക് എറണാകുളം ടൗണ്‍ ഹാളിൽ കൊണ്ടുവരും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തിൽ സംസ്ക്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.