‘കോഴിക്ക് മുട്ടയിടാൻ തോന്നിയാൽ എവിടെയും മുട്ടയിടും, എനിക്ക് കവിത എഴുതാൻ തോന്നിയാൽ ഏത് ആൾക്കൂട്ടത്തിലാണെങ്കിലും എഴുതും’ -മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ടെഴുതിയ കവി ചിത്രസേനൻ
text_fieldsചിത്രസേനൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്തുപാട്ടെഴുതിയത് സംബന്ധിച്ച് വിശദീകരണവുമായി കവി. മാധ്യമങ്ങളടക്കം എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ എന്നത് കൊണ്ടാണ് ഇത് രചിച്ചതെന്ന് കവി പൂവത്തൂർ ചിത്രസേനൻ പറഞ്ഞു. ‘സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി. ഹണിയാണ് ഇതെഴുതാൻ ആവശ്യപ്പെട്ടത്. മൂന്നുമണിക്കൂർ കൊണ്ടാണ് എഴുതിയത്. വെള്ളത്തിലെ തിര കണക്കെ വരികൾ ഇങ്ങനെ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാൽ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുതണമെന്ന് തോന്നിയാൽ ഏത് ആൾക്കൂട്ടത്തിൽ വെച്ചാണെങ്കിലും അതെഴുതും’ -പൊതുഭരണ വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പാട്ടിനെ അഭിനന്ദിച്ചത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ട് മുഖ്യമന്ത്രിയെ പാടികേൾപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, അതിന് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ എന്നും ചിത്രസേനൻ പറഞ്ഞു. ‘പാട്ട് ഹിറ്റാവാൻ കാരണം, അത് ജീവിതമാണ്. മനുഷ്യരെ ഒരു ഭരണാധികാരി എങ്ങനെ സംരക്ഷിച്ചുനിർത്തണം എന്നതിന് മാതൃക കാണിക്കുന്ന ഭരണാധികാരിയെ പറ്റി എഴുതുക മാത്രമാണ് ഞാൻ ചെയ്തത്. ആദ്യം കേകാവൃത്തത്തിൽ എഴുതി. അതിന് ഉയിര് പോരെന്ന് തോന്നി. അപ്പോൾ മാറ്റിയെഴുതി. ഇപ്പോൾ അതിന്റെ ഉയിര് വർധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സഖാവ് കൂടി ഇതേക്കുറിച്ച് പറഞ്ഞു. എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോൾ ആരെങ്കിലും ഒരാൾ പുകഴ്ത്താൻ വേണ്ടേ? പാട്ടിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ്. ഒരുചിത്രത്തിലെന്ന പോലെ പിണറായിയുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ? ജനങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും എന്തെന്ന് മനസ്സിലാക്കി അവരെ സഹായിക്കുന്ന ഭരണാധികാരി വേറെ ആരുണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിയെ പുകഴ്ത്തുന്നതിൽ എന്താണ് പ്രശ്നം? എന്തിനാണ് വിമർശിക്കുന്നത്? കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ പാർട്ടി നോക്കിയാണോ പിണറായി സഖാവ് സഹായിച്ചത്? അല്ലല്ലോ? മുഖ്യമന്ത്രിയെന്നത് നമ്മുടെ കാരണവരാണ്, സംരക്ഷകനാണ്.. ’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, പൊതുഭരണ വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസിൽ സ്പെഷൽ മെസഞ്ചറായി ദിവസ വേതനാടിസ്ഥത്തിൽ പുനർനിയമനം നൽകിയത് വിവാദമായിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ ‘ചെമ്പടയുടെ കാവലാളാ’യും പടയുടെ നടുവിൽ പടനായകനാ’യും ‘ഫിനിക്സ് പക്ഷി’യായുമായാണ് വിശേഷിപ്പിക്കുന്നത്. ‘കാവലാള്‍’ എന്ന തലക്കെട്ടിൽ ചത്രസേനൻ ഒരുക്കിയ വരികൾക്ക് സംഗീതം നൽകിയത് നിയമ വകുപ്പ് ജീവനക്കാരനാണ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നൂറ് വനിത ജീവനക്കാർ പാടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വാഴ്ത്തുപാട്ട് വിവാദമായതോടെ ഇതിന് മാറ്റം വരുത്തി, മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് പാടാനാണ് പുതിയ നീക്കം.
അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാറശ്ശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.
‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍
കണക്കൊരാള്‍
ചെങ്കൊടി കരത്തിലേന്തി കേരളം
നയിക്കയായ്
തൊഴിലിനായി പൊരുതിയും
ജയിലറകൾ നേടിയും
ശക്തമായ മർദനങ്ങളേറ്റ ധീര സാരഥി
സമര ധീര സാരഥി പിണറായി വിജയൻ
പടയുടെ മുൻപിൽ പടനായകൻ
മതതീവ്രവാദികളേ തച്ചുടച്ചുനീങ്ങവേ
പിൻതിരിഞ്ഞു നോക്കിടാതെ
മുന്നിലേക്ക് പോകയും
ഇരുളടഞ്ഞപാതയിൽ ജ്വലിച്ച
സൂര്യനായീടും
ചെങ്കൊടി പ്രഭയിലൂടെ ലോകരിക്ക്
മാതൃകയായ്...’
-എന്നിങ്ങനെ പോകുന്നു പുതിയ പാട്ടിലെ വരികൾ
അതേസമയം, തന്നെ പ്രകീർത്തിച്ചുകൊണ്ട് 100 പേർ ആലപിക്കുന്ന ഗാനത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി. താൻ പാട്ട് കേട്ടില്ലെന്നും വാർത്ത ശ്രദ്ധയിൽപെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, വല്ലാതെ അധിക്ഷേപിക്കുമ്പോൾ ലേശം പുകഴ്ത്തൽ വന്നാൽ നിങ്ങൾ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സകലമാന കുറ്റങ്ങളും തന്റെ ചുമലിൽ ചാർത്താൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ വലിയ വിഷമമുണ്ടാകും. വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടർ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങൾ നേടാൻ ഈ പാർട്ടിയിൽ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

