'തിരുവനന്തപുരത്തായിരുന്നെങ്കിൽ എന്റെ വോട്ട് ഡോ. ഹാരിസിന്'; ഇടത് സാംസ്കാരിക നായകരെ പരോക്ഷമായി 'ട്രോളി' റഫീഖ് അഹമ്മദ്
text_fieldsതിരുവനന്തപുരം: ഇടത് സാസ്കാരിക നായകന്മാരെ പരോക്ഷമായി 'ട്രോളി' കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരിതം തുറന്നുപറഞ്ഞ് വിവാദത്തിലായ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിനെ കുറിച്ചുള്ള ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലാണ് പരോക്ഷ പരിഹാസം.
'തിരുവനന്തപുരത്തായിരുന്നെങ്കിൽ എന്റെ വോട്ട് ഡോ. ഹാരിസിന്' എന്നാണ് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് 'നിലമ്പൂരായിരുന്നുവെങ്കിൽ എന്റെ വോട്ട് എം.സ്വാരാജിന്' എന്ന ഇടത് സാംസ്കാരിക നായകരുടെ കാമ്പയിനുള്ള മറുപടിയാണ് റഫീഖ് അഹമ്മദിന്റെ പോസ്റ്റെന്നാണ് നെറ്റിസെൻസിന്റെ പക്ഷം.
സംസ്ഥാന സർക്കാർ പ്രതിരോധത്തിലായ മെഡിക്കൽ കോളജ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സാസ്കാരിക നായകർക്കുള്ള 'കൊട്ടാണ്' റഫീഖ് അഹമ്മദിന്റെ വരികളിൽ വായിക്കാനാകുന്നതെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയതിൽ സന്തോഷമുണ്ടെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരവാദപ്പെട്ട പ്രധാന അധികാരികളും നേതാക്കളും ഫോണിൽ സംസാരിച്ചു. ശാശ്വത പരിഹാരം കാണുമെന്നാണ് ഉറപ്പ് നൽകിയത്. അന്വേഷണ പരിധിയിൽ വരുന്ന മെഡിക്കൽ കോളജ് സൂപ്രണ്ടന്‍റ്, പ്രിൻസിപ്പൽ അടക്കമുള്ളവരെ ശിക്ഷിക്കണമെന്ന് ആഗ്രഹമില്ല.
അഡ്മിനിസ്ട്രേഷന്‍റെ ബാലപാഠം പോലും അറിയാത്ത സൂപ്രണ്ടന്‍റിനെയും പ്രിൻസിപ്പലിനെയും ആണ് മെഡിക്കൽ കോളജിന്‍റെ ഭരണചുമതല നൽകിയിട്ടുള്ളത്. ഡോക്ടർമാരായ അവർക്ക് അഡ്മിനിസ്ട്രേഷന്‍ പരിചയം കുറവാണ്. ഹെൽത്ത് സർവീസിൽ ഉള്ളത് പോലെ അഡ്മിനിസ്ട്രേറ്റീവ് കേഡർ ഇല്ല. അതിനാൽ തീരുമാനങ്ങൾ എടുക്കാൻ പരിമിതികളുണ്ട്. അക്കാര്യം കൂടി നമ്മൾ പരിഗണിക്കണം. അഡ്മിനിസ്ട്രേറ്റീവ് പരിചയമുള്ളവർക്ക് ചുമതല നൽകിയാൽ നന്നാവുമെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെ ആരോഗ്യ മന്ത്രിയുടെ ഓഫിസിനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനും എതിരം രൂക്ഷ വിമർശനമാണ് ഡോ. ഹാരിസ് നടത്തിയത്. ഉപകരണ ക്ഷാമം ഒരു വർഷം മുൻപ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെ ധരിപ്പിച്ചിരുന്നുവെന്നും അപ്പോൾ അന്നത്തെ പ്രിൻസിപ്പലും തന്‍റെ ഒപ്പമുണ്ടായിരുന്നുവെന്നുമാണ് ഡോ. ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയത്. തങ്ങളുടെ സാന്നിധ്യത്തിൽ കെ. സജീവൻ സൂപ്രണ്ടിനെ ഫോണിൽ വിളിച്ച് ആശയവിനിമയവും നടത്തിയിരുന്നുവെന്ന് ഹാരിസ് പറയുന്നു.
ഉപകരണ ക്ഷാമത്തെ കുറിച്ച് പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രിയും മെഡിക്കൽ കോളജ് അധികൃതരും ആവർത്തിക്കുമ്പോഴാണ് നിലവിൽ മന്ത്രിയുടെ ഓഫീസ് തന്നെ പ്രതിരോധത്തിലാകുന്നത്. ഡോക്ടറുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുമെന്നും കഠിനാധ്വാനിയും സത്യസന്ധനുമാണ് ഡോ. ഹാരിസ് ചിറയ്ക്കലെന്നുമായിരുന്നു മന്ത്രി വീണ ജോർജിന്‍റെ പ്രതികരണം.
അതേസമയം, മെഡിക്കൽ കോളജുകളിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ഡി.എം.ഇ വിശ്വനാഥന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, കോട്ടയം മെഡി. കോളജ് യൂറോളജി വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരടങ്ങുന്നതാണ് സമിതി. പ്രത്യേക സാഹചര്യം വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഉന്നത തലയോഗവും ചേർന്നിട്ടുണ്ട്.
ശനിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടും മാധ്യമങ്ങളോട് വിശദീകരിച്ചും ആരോപണമുയിച്ച ഡേ. ഹാരിസ് ഞായറാഴ്ച അൽപം വൈകാരികമായാണ് തുറന്നടിച്ചത്. സംവിധാനങ്ങളിലെ പരിമിതികളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയതോടെ പ്രതിരോധ ലൈൻ വിട്ട് ഉൾക്കൊള്ളൽ നിലപാടിലേക്കാൻ സർക്കാർ മാറാൻ കാരണവുമിതാണ്. സന്നദ്ധ സംഘടകളോട് ഇരന്ന് ഉപകരണങ്ങൾ വാങ്ങിയാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന തുറന്നുപറച്ചിൽ ആരോഗ്യവകുപ്പിന് ചെറുതല്ലാത്ത പ്രഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

