പി.എം. ശ്രീ: വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകൾ അടിസ്ഥാനരഹിതം -വി. ശിവൻകുട്ടി
text_fieldsപി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. മന്ത്രി നടത്തിയ പ്രസ്താവനകൾ വസ്തുതകളെ ബോധപൂർവം വിസ്മരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് വി. ശിവൻകുട്ടിയുടെ പ്രതികരണം നടത്തിയത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ മുൻ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. കഴിഞ്ഞ ഗവൺമെന്‍റ് ഒപ്പിട്ട കരാറിന്‍റെ സവിശേഷത, ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ സംസ്ഥാനത്തിന് അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത സ്ഥിതിയുണ്ട്. പിൻമാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം നിഷിപ്തമായി കൊടുത്തിരിക്കുകയാണ്. കരാറിൽ നിന്ന് പിന്മാറാൻ നിലവിലെ സർക്കാരിന് കഴിയില്ലെന്നും കരാർ ഏകപക്ഷീയമാണെന്നും മന്ത്രി വ്യക്തമാക്കി. പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണുള്ളത്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒരുതരത്തിലുള്ള ചർച്ചകളോ കൂടിയാലോചനകളോ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.എം ശ്രീ നടപ്പിലാക്കാത്തതിന്റെ പേരിൽ 1151.48 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ളത്. പദ്ധതി നടത്തിപ്പിൽ സുതാര്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്നും എന്താണ് പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തന്നെ വേണമെന്നും അദ്ദേഹം ആവർത്തിച്ചു. കരാർ ഒപ്പിട്ടുകഴിഞ്ഞാൽ പിന്നെ സംസ്ഥാനത്തിന് അതിൽനിന്ന് പിന്മാറാൻ സാധിക്കാത്ത വ്യവസ്ഥയുണ്ട്. മുൻ സർക്കാർ സൃഷ്ടിച്ച കുരുക്ക് എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭ പറഞ്ഞു. ഇതിനെതിരെയാണ് വി. ശിവൻകുട്ടിയുടെ പ്രതികരണം
വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നടത്തിയ പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതകളെ ബോധപൂർവം വിസ്മരിച്ചുകൊണ്ടുള്ളതുമാണ്.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
1. രണ്ട് പദ്ധതികൾ, രണ്ട് ലക്ഷ്യങ്ങൾ:
പി.എം ശ്രീയും സമഗ്ര ശിക്ഷാ കേരളം പദ്ധതിയും രണ്ട് വ്യത്യസ്ത പദ്ധതികളാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഗുണനിലവാരം ഉറപ്പുവരുത്താനുള്ളതാണ് എസ്.എസ്.കെ. എന്നാൽ, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായും നടപ്പിലാക്കി അത് 'ഷോക്കേസ്' ചെയ്യാനുള്ളതാണ് പി.എം. ശ്രീ.
2. ഫണ്ട് തടഞ്ഞുവെച്ചുള്ള ഭീഷണി:
2022 മുതൽ പി.എം ശ്രീ കരാർ ഒപ്പിടാൻ കേന്ദ്രം സമ്മർദ്ദം ചെലുത്തി. വഴങ്ങാത്തപ്പോൾ എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചു. കേരളത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് അത്യാവശ്യ പ്രവർത്തനങ്ങളും മുടങ്ങാതെ കൊണ്ടുപോകാൻ, പി.എം ശ്രീ നടപ്പിലാക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് താൽക്കാലികമായി ധാരണാപത്രം ഒപ്പിട്ടത്. ഇതൊരു നിർബന്ധിത സാഹചര്യം മാത്രമായിരുന്നു, അല്ലാതെ പദ്ധതിയിൽ വിശ്വസിച്ചല്ല.
3. ഒരു രൂപ പോലും ലഭിച്ചിട്ടില്ല:
പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് കേരളത്തിന് അധികമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, എസ്.എസ്.കെ ഫണ്ടായി ലഭിച്ച തുക പോലും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾക്ക് ലഭിക്കേണ്ട യൂണിഫോം, പാഠപുസ്തകം തുടങ്ങിയ മാൻഡേറ്ററി ആനുകൂല്യങ്ങളുടെ കേന്ദ്രവിഹിതമാണ്. ഇത് അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്തത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഇതേ പ്രതിസന്ധി നേരിടുമ്പോൾ, വസ്തുതകൾ മറച്ചുവെച്ച് കേരളം കരാർ ഒപ്പിട്ടു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യു.ഡി.എഫ്-ബി.ജെ.പി ഡീലിന്റെ ഭാഗമാണ്.
4. പദ്ധതി നടപ്പിലാക്കിയില്ല:
ധാരണാപത്രം ഒപ്പിട്ടെങ്കിലും പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുൻ സർക്കാർ സ്വീകരിച്ചിട്ടില്ല. ആ ധാരണാപത്രം അന്ന് തന്നെ സർക്കാർ മരവിപ്പിച്ചതാണ്.
മന്ത്രി ഷംസുദ്ദീനോടുള്ള ചോദ്യം:-
'സർക്കാരുകൾ തുടർച്ചയാണ്' എന്ന് പറയുന്ന മന്ത്രി, മുൻ സർക്കാർ നിർത്തിവെച്ച ഒരു പദ്ധതി പുനരുജ്ജീവിപ്പിക്കാനാണോ ഇപ്പോൾ ശ്രമിക്കുന്നത്? പി.എം ശ്രീ നടപ്പിലാക്കണമോ വേണ്ടയോ എന്നത് ഇപ്പോൾ അധികാരത്തിലുള്ള യു.ഡി.എഫ് സർക്കാറിന്റെ തീരുമാനമാണ്. എൽ.ഡി.എഫിനെ അതിന് പഴി പറയേണ്ട.
പ്രതിപക്ഷത്തായിരുന്നപ്പോഴുള്ള നിലപാടുകൾ മറന്നുകൊണ്ട്, കേന്ദ്രത്തിന്റെ ഏജന്റായി പ്രവർത്തിച്ച് വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാൻ പി.എം ശ്രീ നടപ്പിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഈ അവിശുദ്ധ സഖ്യം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ളതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ മന്ത്രി തയാറാവണം. കോൺഗ്രസ്-ലീഗ്-ബി.ജെ.പി ഡീൽ ഉറപ്പിച്ചു കഴിഞ്ഞു. കേരളം ഭരിക്കുന്നത് യു.ഡി.എഫ്-ബി.ജെ.പി സംയുക്ത സർക്കാരാണ് എന്ന് വ്യക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

