പി.എം ശ്രീ: കേന്ദ്രസർക്കാറിന് കത്തയച്ച് കേരളം
text_fieldsതിരുവനന്തപുരം: പി.എം ശ്രീയിൽ കേന്ദ്രസർക്കാറിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. സി.പി.ഐ ഇക്കാര്യത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെയാണ് സർക്കാറിന്റെ നടപടി. കേന്ദ്രസർക്കാറിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ നടപടി.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വെച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ കൂടിക്കാഴ്ചയിൽ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും മന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചു. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇനി എല്ലാം വരുന്നിടത്തുവെച്ച് കാണാമെന്നും ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷമേ കത്ത് നൽകൂവെന്നും വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലി സി.പി.ഐ-സി.പി.എം തർക്കം രൂക്ഷമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല. തുടർന്ന് പി.എം ശ്രീ നടപ്പാക്കുന്നത് മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും അറിയിക്കുകയായിരുന്നു.
പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റമാണെന്ന് വിമർശനം ഉയർന്നിരുന്നു. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്. ഇതോടെ വലിയ വിമർശനമാണ് ഇക്കാര്യത്തിൽ ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

