യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമാക്കി പി.എം ശ്രീ; ഉപസമിതി റിപ്പോർട്ട് വൈകിയേക്കും
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: പി.എം ശ്രീയെ ചൊല്ലി യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുന്നണിയിലുൾപ്പെടെ ചർച്ച നടത്താത്ത വിഷയത്തിൽ അനാവശ്യ ധൃതി കാണിക്കുന്നെന്ന മുസ്ലിം ലീഗ് നിലപാടിൽ കോൺഗ്രസിൽ കടുത്ത അതൃപ്തിയാണുള്ളത്. കഴിഞ്ഞ ദിവസം ആദ്യം നടത്തിയ പ്രതികരണം മുന്നണി കൺവീനർ അടൂർ പ്രകാശ് തിരുത്തിയെങ്കിലും പാർട്ടിയിലെ ആഭ്യന്തര വിമർശനങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുകയാണെന്ന വിമർശനവും കോൺഗ്രസ് ഉന്നയിക്കുന്നു. ആ സാഹചര്യത്തിൽ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് വൈകിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം. സർക്കാറോ മുന്നണിയോ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ മുന്നണി നേതാക്കൾ പരസ്യപ്രതികരണം നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് കോൺഗ്രസിന്.
മുന്നണിയുടെ ശ്രീ തന്നെ കെടുത്തും വിധത്തിലാണ് പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഇപ്പോൾ യു.ഡി.എഫിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങൾ. കഴിഞ്ഞ ജൂൺ 17ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അതിനായി മന്ത്രിസഭ ഉപസമിതിയെയും ചുമതലപ്പെടുത്തി. മുസ്ലിം ലീഗ് പ്രതിനിധിയായ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് സമിതി അധ്യക്ഷൻ. കേന്ദ്രസർക്കാറിന് മുന്നിൽ വെക്കേണ്ട ഉപാധികളെക്കുറിച്ച് സമിതി രണ്ട് തവണ യോഗം ചേർന്ന് ചർച്ച ചെയ്തു. സിലബസിലടക്കം ഇളവ് തേടി ഉടൻ കേന്ദ്രത്തെ സമീപിക്കുമെന്ന നിലയിൽ നടപടി നീങ്ങുന്നതിനിടെയാണ് ഇപ്പോൾ മുന്നണിയിൽ പ്രശ്നങ്ങളുണ്ടായത്.
അതിനിടെയാണ് പദ്ധതി സംബന്ധിച്ച് എല്ലാം തീരുമാനിച്ചെന്ന യു.ഡി.എഫ് കൺവീനറുടെ ആദ്യ പ്രതികരണവും പിന്നാലെ പിന്നോട്ട് പോകുന്നതടക്കം ചർച്ച ചെയ്യുന്നെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയത്. വിഷയത്തിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അനാവശ്യ ധൃതി കാട്ടിയെന്നതിലായിരുന്നു ലീഗിലെ അതൃപ്തി. എന്നാൽ, ലീഗ് നിലപാടുകളാണ് പ്രശ്നമെന്നാണ് കോൺഗ്രസിലുയരുന്ന അഭിപ്രായം. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി പലതവണ പരസ്യമായി പറഞ്ഞിട്ടും ലീഗ് കാലുമാറിയെന്ന കുറ്റപ്പെടുത്തലും കോൺഗ്രസിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

