മികച്ച വിജയം നേടിയ വിനായകിന് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം
text_fieldsകൊച്ചി: മികച്ച വിജയം നേടിയപ്പോൾ ഇങ്ങനെയൊരു അഭിനന്ദനമെത്തുമെന്ന് നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി എം.വിനായക് വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായി പ്രധാനമന്ത്രി നേരിട്ട് വിളിച്ചതിെൻറ സന്തോഷത്തിലാണ് വിനായക്. കേരളത്തിൽ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിനായകിനെ നരേന്ദ്രമോദി മൻകിബാത്ത് പ്രഭാഷണത്തിനിടെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കേരള റീജനിൽ കോമേഴ്സ് വിഭാഗത്തിൽ 500ൽ 493 മാർക്ക് വാങ്ങിയാണ് വിനായക് ഒന്നാമനായത്. മടക്കത്താനം മാലിൽ മനോജ് -തങ്ക ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് വിനായക്. മറക്കാനാകാത്ത അനുഭവമാണ് ഇതെന്ന് വിനായക് മാധ്യമത്തോട് പറഞ്ഞു.
ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയ വിനായകിെൻറ കായിക അഭിരുചിയും വിനോദങ്ങളുമൊക്കെ പ്രധാനമന്ത്രി ആരാഞ്ഞു. സന്തോഷത്തിലല്ലേ എന്ന ചോദ്യത്തിന് വലിയ ആവേശത്തിലാണെന്നായിരുന്നു മറുപടി. ഏത് കായിക വിനോദമാണ് ഇഷ്ടമെന്ന ചോദ്യത്തിന് ബാഡ്മിൻറനാണെന്ന് വിനായക് മറുപടി പറഞ്ഞു. അധ്യാപകരിൽനിന്ന് പരിശീലനം ലഭിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതായും വിനായക് വ്യക്തമാക്കി. ഡൽഹിയിലേക്ക് വരാൻ താൽപര്യമുണ്ടോ എന്നായി പ്രധാനമന്ത്രി. ഇതോടെ ഡൽഹി യൂനിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്താനാണ് ആഗ്രഹമെന്ന് അറിയിച്ചു. ഈ മറുപടിയും സന്തോഷത്തോടെയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.
സമയ ക്രമീകരണവും കഠിന പ്രയത്നവുമാണ് മറ്റ് വിദ്യാർഥികൾക്ക് നൽകാനുള്ള സന്ദേശമെന്ന് വിനായക് പറഞ്ഞു. കൂലിപ്പണിക്കാരനാണ് വിനായകിെൻറ അച്ഛൻ മനോജ്. സഹോദരൻ വിഷ്ണുപ്രസാദ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.