'ദയവുചെയ്ത് ഞങ്ങളെ അത്ര മോശക്കാരായി കാണല്ലേ'; കെ.സിക്കൊപ്പം മാധ്യമങ്ങളെ കണ്ട് വി.ഡി, മഞ്ഞുരുക്കം
text_fieldsതിരുവനന്തപുരം: കാൽ മണിക്കൂർ ഇരുന്നാൽ തീരാത്ത ഒരു പ്രശ്നവും തങ്ങൾ തമ്മിൽ ഇല്ലെന്നും ആർക്കും വാശിയില്ലെന്നും വി.ഡി സതീശൻ. തങ്ങളെ അത്ര മോശക്കാരായി കാണരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പിൻവാങ്ങേണ്ടിവന്ന കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. കെ.സിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ മഞ്ഞുരുകലിന്റെ എല്ലാ സൂചനകളും നൽകുന്നതായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
സൗഹൃദ അന്തരീക്ഷത്തിലാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മന്ത്രിസഭയിൽ പിടിമുറുക്കാൻ കെ.സി പക്ഷം ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കൂടിക്കാഴ്ച.
'നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരു വിഷയത്തിലും തർക്കം ഇല്ല. 15 മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഞങ്ങൾക്കിടയിൽ ഇല്ല. ആർക്കെങ്കിലും വേണ്ടിയോ ആരെയെങ്കിലും വെക്കരുതെന്ന് വാശിപിടിക്കുകയോ ചെയ്യുന്ന ആളുകളല്ല. ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ അത്ര മോശമായിട്ട് കാണല്ലേ. അതാണ് എന്റെ അഭ്യർഥന. വരുന്ന തിങ്കളാഴ്ച മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിങ്ങൾ ആരെങ്കിലും വിചാരിച്ചിരുന്നോ. എത്ര വേഗത്തിലാണ് യു.ഡി.എഫിൽ ചർച്ചകൾ നടക്കുന്നത്. നാളെ ഉച്ച കഴിയുമ്പോൾ ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് സമർപ്പിക്കും. സി.പി.എമ്മിന് പോലും കേരളത്തിൽ ഇങ്ങനെ സാധിച്ചിട്ടില്ല. ഇനി അതിൽ നിന്നൊക്കെ ചർച്ച മാറ്റൂ. ചർച്ചയുടെ ഫോക്കസ് മാറ്റൂ. കേരളത്തെക്കുറിച്ച് ചർച്ച ചെയ്യൂ' സതീശൻ പറഞ്ഞു.
കോൺഗ്രസിനകത്തിരുന്ന് ഒരാൾക്ക് ആകാൻ പറ്റാവുന്നതിന്റെ ഏറ്റവും ഉയരത്തിൽ എത്തിയ ആളാണ് കെ.സിയെന്നും എല്ലാം പരസ്പരം കൂടിയാലോചിച്ചേ ചെയ്യൂ എന്നും വി.ഡി കൂട്ടിച്ചേർത്തു. പാർട്ടി ഒരു തീരുമാനം പറഞ്ഞാൽ അതിൽ അടിയുറച്ച് പോരാടുമെന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി. പാർട്ടിയാണ് ഞങ്ങൾക്ക് എല്ലാം, കോൺഗ്രസാണ് എല്ലാം. പാർട്ടി ഒരു തീരുമാനം പറഞ്ഞാൽ അടിയുറച്ച് പോരാടും. നാട്ടിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. അത് പരിഹരിക്കാനുള്ള ദൗത്യമാണ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിലേക്ക് വന്നിരിക്കുന്നത്. അത് അദ്ദേഹം നിർവഹിക്കുമ്പോൾ പൂർണ പിന്തുണ നൽകുക എന്ന ഉത്തരവാദിത്തമാണ് ഞാൻ നിർവഹിക്കുക' കെ.സി വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

