സമൂഹവ്യാപനം: അഞ്ച് ജില്ലകളിൽ പ്രതിരോധ, ചികിത്സരീതി ‘പ്ലാൻ ബി’യിലേക്ക്
text_fieldsകൊച്ചി: സമ്പർക്ക, സമൂഹവ്യാപനം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ പ്രതിരോധവും ചികിത്സയും ‘പ്ലാൻ ബി’യിലേക്ക് മാറ്റുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് രണ്ടാംഘട്ട പ്രതിരോധരീതിയായ പ്ലാൻ ബിയിലേക്ക് കടക്കുന്നത്. പ്ലാൻ എയിൽ 50 സർക്കാർ ആശുപത്രികൾ, രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി ആയിരം ഐസൊലോഷൻ കിടക്കകൾ വീതമാണ് ഓരോ ജില്ലയിലും ഒരുക്കിയത്.
എന്നാൽ, രോഗവ്യാപനം രൂക്ഷമായ അഞ്ച് ജില്ലകളിൽ ഈ സൗകര്യം തികയാത്ത സാഹചര്യം വന്നതോടെയാണ് പ്ലാൻ ബിയിലേക്ക് കടക്കുന്നത്. പ്ലാൻ ബിയിൽ സ്വകാര്യ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്തും. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങളിലേക്ക് രോഗികളെ എത്തിക്കാനാണ് തീരുമാനം. ഓരോ ജില്ലയിലും 1408 ഐസൊലേഷൻ കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ജില്ലകൾതോറും രണ്ട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററും ഒരുക്കും. ഫെബ്രുവരിയിലാണ് കോവിഡ് പ്രതിരോധ-ചികിത്സകൾക്ക് മൂന്നുതരത്തിൽ പ്ലാനുകൾ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചത്. കഴിഞ്ഞ അഞ്ചുമാസവും പ്ലാൻ എ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. അതുമൂലം രോഗവ്യാപനം നിയന്ത്രിക്കാനായെന്നാണ് വിലയിരുത്തൽ.
പ്ലാൻ ബിയിലേക്ക് കടക്കുന്ന ജില്ലകളിൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകരിൽ പലരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുമാണ്. ഈ ഘട്ടത്തിൽ രണ്ടാംനിര ടീമിനെ രംഗത്തിറക്കേണ്ടിവരും. എന്നാൽ, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ ആവശ്യത്തിനില്ലാത്തത് ആശങ്ക ഉയർത്തുന്നു.
വലിയ തോതിൽ സമൂഹവ്യാപനമുണ്ടാകുന്ന ഘട്ടത്തിലാണ് പ്ലാൻ സി സ്വീകരിക്കുക. അപ്പോൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ രോഗികളെ പ്രവേശിപ്പിക്കും. അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ച് മറ്റു രോഗികളുടെ എണ്ണം പരമാവധി കുറക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷൻ കിടക്കകളാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ ഇൗ ക്രമീകരണങ്ങളൊന്നും തികയാതെവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.