‘ഗോവിന്ദന് മുതൽ ബ്രാഞ്ച് അംഗത്തിന് വരെ വലിയ അഹങ്കാരമായിരുന്നു’ -സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ. ശശി
text_fieldsപി.കെ. ശശി, എം.വി. ഗോവിന്ദൻ, ജി. സുധാകരൻ
പാലക്കാട്: ജി. സുധാകരൻ എം.എൽ.എക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് മുൻ നേതാവ് പി.കെ. ശശിയും. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡി.എം.എഫ്) കൺവീനറായ ശശി, പാർട്ടിയുടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് പാലക്കാട്ട് തുടക്കം കുറിച്ചു നടത്തിയ നയപ്രഖ്യാപന കൺവെൻഷനിലാണ് ഗോവിന്ദനെ ഉന്നമിട്ട് സംസാരിച്ചത്.
‘ഒന്ന് തോറ്റാൽ തോൽവി അംഗീകരിക്കാൻ തയാറാകേണ്ടേ. എന്നാലും, ധിക്കാരം പോകുന്നില്ല. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ എന്തായിരുന്നു. ഗോവിന്ദൻ മുതൽ കൊമ്പും തുമ്പിയുമായിട്ടല്ലേ നടന്നത്. ഫുട്ബാൾ താരം നെയ്മർ വിരമിച്ച വാർത്ത പുറത്തുവന്നു കഴിഞ്ഞു. ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായ പോലെ സിപിഎമ്മിന്റെ വിടവാങ്ങലായിരിക്കും ഇനി വരാനിരിക്കുന്ന അടുത്ത വാർത്ത’ -ശശി പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി. സുധാകരൻ്റെ വിമർശനം. ‘വർഗമോ വർഗവഞ്ചകനോ എന്താണെന്ന് ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി അയാളെ പുറത്താക്കണം.’-സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.
സി.എം.പി നേതാവും ഗതാഗതമന്ത്രിയുമായ സി.പി. ജോൺ ഡി.എം.എഫ് നയപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിൽ നിന്ന് പുറത്തായ ടി.കെ. ഗോവിന്ദൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് പി.കെ. ശശി ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് രൂപവത്കരിച്ചത്. യഥാർത്ഥ ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന ശക്തമായൊരു രാഷ്ട്രീയ ബദലാണ് ഡി.എം.എഫ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ തെറ്റായ നയങ്ങളിൽ മനംനൊന്ത് പാർട്ടിയിൽ നിന്ന് വിട്ടുപോന്ന കമ്യൂണിസ്റ്റ് പ്രവർത്തകരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

