പി.കെ. നാരായണൻ നമ്പ്യാർ അന്തരിച്ചു
text_fieldsലക്കിടി: പ്രശസ്ത കൂടിയാട്ടം– മിഴാവ് ആചാര്യൻ പി.കെ. നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് മരണം.
മാണി മാധവ ചാക്യാരുടേയും പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടേയും മകനായി പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്തായിരുന്നു ജനനം. മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാര്‍ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായിമാറി. നിരവധി സംസ്‌കൃത നാടകള്‍ എഴുതി ചിട്ടപ്പെടുത്തി. 18ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചു.
കലയ്ക്കുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി 2008ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ദീർഘകാലം കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായിരുന്നു. പിതാവിനും പത്മശ്രീ ബഹുമതി ലഭിച്ചിരുന്നു.
ഭാര്യ: പരേതയായ കിടങ്ങൂർ ചെറുമണത്ത് മഠം ശാന്ത നങ്ങ്യാരമ്മ.
മക്കൾ: വാസന്തി നാരായണൻ, ഡോ. സി.കെ. ജയന്തി (അസോ. പ്രൊഫ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല), പി.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ (സി.എ.എച്ച്.എസ് കുഴൽമന്ദം), പി.കെ. ഹരീഷ് നമ്പ്യാർ (ആലുവ).
മരുമക്കൾ: നാരായണൻ നമ്പ്യാർ, സുചിത്ര, വാണി.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
മുഖ്യമന്ത്രിക്ക് വേണ്ടി ജില്ല കലക്ടർ, സർക്കാറിന് വേണ്ടി തഹസിൽദാർ, കുഞ്ചൻ സ്മാരക വായനശാലക്ക് വേണ്ടി ഒ.പി. രാജേന്ദ്രൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.