കഫീൽ ഖാനിൽ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങനെ? -പി.കെ.ഫിറോസ്
text_fieldsകോഴിക്കോട്: കളമശ്ശേരി മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ ജൂനിയർ റെസിഡൻറ് ഡോക്ടർ നജ്മ സലീമിനും നഴ്സിങ് ഓഫീസർ ജലജ ദേവിക്കും പിന്തുണയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുത ഓരോ ദിവസവും പുറത്ത് വരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെൻറിലേറ്റർ ഘടിപ്പിക്കാത്തതിെൻറ പേരിൽ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേതാണ്.
ഇക്കാര്യം ഒരു വാട്സ്ആപ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെൻറ് ചെയ്തത്. ആശുപത്രികളിൽ നടക്കുന്ന കൊളളരുതായ്മകൾ സ്ഥിരീകരിച്ചതിന് ഡോക്ടർ നജ്മയെ പീഢിപ്പിക്കുകയാണ്. ഉത്തർപ്രദേശിലെ കഫീൽ ഖാനിൽ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങനെയാണെന്നും പി.കെ ഫിറോസ് ചോദിച്ചു.
പി.കെ ഫിറോസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
മുഖ്യമന്ത്രി കഴിഞ്ഞാൽ പി.ആർ വർക്കിന് കോടികൾ ചെലവഴിച്ചത് ആരോഗ്യ മന്ത്രിക്ക് വേണ്ടിയാണ്. കോവിഡിന്റെ തുടക്കത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ ബി.ജി.എമ്മിന്റെ അകമ്പടിയോടെ ഇവിടെ ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുണ്ട് എന്ന് മേനി നടിച്ചതൊന്നും മലയാളി മറന്നിട്ടില്ല. യഥാർത്ഥത്തിൽ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും കേന്ദ്രമാണ് ആരോഗ്യ വകുപ്പെന്ന വസ്തുതയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഘടിപ്പിക്കാത്തതിന്റെ പേരിൽ രോഗി മരിച്ച സംഭവം ഏറ്റവും ഒടുവിലത്തേത് മാത്രമാണ്. ഇക്കാര്യം ഒരു വാട്സ് അപ്പ് ഗ്രൂപ്പിൽ പറഞ്ഞതിനാണ് നഴ്സിംഗ് ഓഫീസർ ജലജ ദേവിയെ ആരോഗ്യ മന്ത്രി സസ്പെന്റ് ചെയ്തത്. ആശുപത്രികളിൽ നടക്കുന്ന കൊളളരുതായ്മകൾ സ്ഥിരീകരിച്ചതിന് ഡോക്ടർ നജ്മയെ പീഢിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഡോക്ടർ ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
ഉത്തർപ്രദേശിലെ ഖഫീൽ ഖാനിൽ നിന്നും ജലജ ദേവിയും നജ്മയും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്? ജലജയെയും നജ്മയെയും ജയിലിലടക്കാത്തത് ഭരണാധികളുടെ മഹത്വം കൊണ്ടല്ല കേരളത്തിലത് നടക്കില്ലെന്ന് അവർക്കറിയാവുന്നത് കൊണ്ട് മാത്രമാണ്.