ഇളകാത്ത ഒരു ഇടതുകോട്ടയും കേരളത്തിലില്ലെന്ന് പി.കെ. അബ്ദുറബ്ബ്; ‘മലപ്പുറം ജില്ല പഞ്ചായത്ത് തൂത്തുവാരിയത് എതിരാളികളുടെ ജനാധിപത്യ അവകാശം വകവെച്ച് കൊടുത്ത്’
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ തകർപ്പൻ വിജയത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. കോൺഗ്രസും മുസ് ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഒത്തൊരുമിച്ച് നിന്നാൽ ഇളകാത്ത ഒരു ഇടതുകോട്ടയും കേരളത്തിലില്ലെന്ന് പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
മത്സരിക്കാതിരിക്കാൻ എതിരാളികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും എതിരാളികൾക്ക് കൂടി
വകവെച്ച് കൊടുത്തു കൊണ്ടാണ് മലപ്പുറം ജില്ല പഞ്ചായത്ത് തൂത്തുവാരിയതെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി.
പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസും, മുസ്ലിം ലീഗും, മറ്റെല്ലാ ഘടകകക്ഷികളും ഒത്തൊരുമിച്ച് നിന്നാൽ ഇളകാത്ത ഒരു ഇടതു കോട്ടയും ഈ കേരളത്തിലില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.
UDF നെ നെഞ്ചേറ്റിയ വോട്ടർമാർക്ക് നന്ദി ❤
പി.കെ. അബ്ദുറബ്ബിന്റെ രണ്ടാമത്തെ പോസ്റ്റ്
മത്സരിക്കാതിരിക്കാൻ
എതിരാളികളെ ഭീഷണിപ്പെടുത്തിയിട്ടല്ല,
സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടു പോയിട്ടുമല്ല,
എതിരാളികളുടെ പത്രികകൾ സ്വീകരിക്കാതിരിക്കാൻ
റിട്ടേണിംഗ് ഓഫീസറിൽ സമ്മർദ്ദം ചെലുത്തിയിട്ടുമല്ല...
ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും
എതിരാളികൾക്ക് കൂടി
വക വെച്ച് കൊടുത്തു കൊണ്ട്,
തീർത്തും സമാധാനപരമായി
നടന്ന ഒരു തെരഞ്ഞെടുപ്പിൽ
മലപ്പുറം ജില്ലാ പഞ്ചായത്തിലെ
33 ഡിവിഷനുകളും UDF
തൂത്തുവാരിയിരിക്കുന്നു.
അങ്ങനെ ഇത്തവണ പ്രതിപക്ഷമില്ലാത്ത
ആദ്യത്തെ ജില്ലാ പഞ്ചായത്തായി
മലപ്പുറം..!
തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെ ഇടതുകോട്ടകൾ തകർത്തെറിഞ്ഞാണ് യു.ഡി.എഫ് നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ല പഞ്ചായത്തിലെ ആകെയുള്ള 33 ഡിവിഷനുകളും യു.ഡി.എഫ് തൂത്തുവാരി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മികച്ച വിജയത്തെ വെല്ലുന്ന വൻ മുന്നേറ്റമാണ് പ്രകടമായത്. ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫ് 90ലധികം ഗ്രാമപഞ്ചായത്തുകളിൽ അധികാരം പിടിക്കുന്നത്. ജില്ലയിൽ ആകെയുള്ള 122 തദ്ദേശ സ്ഥാപനങ്ങളിൽ 118ഉം യു.ഡി.എഫ് ഭരണത്തിലായി.
2020ൽ ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളിൽ 70 ഇടത്താണ് യു.ഡി.എഫ് ഭരണം ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 24 പഞ്ചായത്തുകൾ ഭരിച്ച എൽ.ഡി.എഫ്, ഇക്കുറി മൂന്നിടത്തേക്ക് ചുരുങ്ങി. ഇടത് എം.എൽ.എമാരുള്ള പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിലെ ഉറച്ച എൽ.ഡി.എഫ് പഞ്ചായത്തുകൾപോലും വലത്തോട്ട് ചാഞ്ഞു. അതേസമയം, പൊന്മുണ്ടത്ത് ലീഗിനെതിരെ മത്സരിച്ച സി.പി.എം-കോൺഗ്രസ് ജനകീയ മുന്നണിക്കാണ് വിജയം.
ജില്ലയിൽ ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 14ഉം യു.ഡി.എഫ് സ്വന്തമാക്കി. പൊന്നാനി ബ്ലോക്കിൽ ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ടു. കഴിഞ്ഞ തവണ പൊന്നാനിക്ക് പുറമെ, പെരുമ്പടപ്പ്, തിരൂർ ബ്ലോക്കുകൾ എൽ.ഡി.എഫിന് ഒപ്പമായിരുന്നു. മലപ്പുറത്തെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇത്തവണ യു.ഡി.എഫ് ഭരണസമിതിക്ക് പ്രതിപക്ഷമില്ല.
12 നഗരസഭകളിൽ പൊന്നാനിയിൽ മാത്രമാണ് ഇടത് ഭരണം. മൂന്നു പതിറ്റാണ്ട് സി.പി.എം കുത്തകയായിരുന്ന പെരിന്തൽമണ്ണയിൽ അട്ടിമറിജയം നേടിയ യു.ഡി.എഫ് നിലമ്പൂരും തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ പത്തിടത്ത് ജയിച്ച എസ്.ഡി.പി.ഐക്ക് പകുതി സീറ്റുകളേ നേടാനായുള്ളൂ. വെൽഫെയർ പാർട്ടി മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലടക്കം 32 ഇടത്ത് വിജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

