പിറവം പള്ളി കലക്ടർ ഏറ്റെടുത്തു; പ്രതിഷേധിച്ച യാക്കോബായ വിഭാഗക്കാരെ അറസ്റ്റ് ചെയ്തുനീക്കി
text_fieldsപിറവം: മണിക്കൂറുകളോളം കനത്ത പ്രതിഷേധവും പ്രതിരോധവും തീർത്ത യാക്കോബായ വിഭാഗക്കാരെ അറസ്റ്റ് ചെയ്തുനീക ്കി പിറവം രാജാധിരാജാ സെൻറ് മേരീസ് യാക്കോബായ സിറിയൻ പള്ളി എറണാകുളം കലക്ടർ ഏറ്റെടുത്തു. പ്രധാന ഗേറ്റിെൻറ പ ൂട്ടുപൊളിച്ച് അകത്തുകടന്നാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതൽ കനത്ത സംഘർഷാവസ്ഥ നിലനിന്ന സ്ഥലത്ത് നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ വൻ പൊലീസ് സന്നാഹത്തിെൻറ അകമ്പടിയിൽ സുപ ്രീംകോടതി വിധി നടപ്പാക്കുകയായിരുന്നു. ഇതോടെ, രണ്ടുദിവസമായി പള്ളിയിൽ നിലനിന്ന സംഘർഷാവസ്ഥക്ക് താൽക്കാലിക വിരാമമായി.
സുപ്രീംകോടതി വിധിയെത്തുടർന്ന് ബുധനാഴ്ചയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ വിഭാഗവും പ്രവേശിക്കാതെ മടങ്ങില്ലെന്ന് ഓർത്തഡോക്സ് പക്ഷവും പ്രഖ്യാപിച്ചു. പ്രധാന ഗേറ്റ് താഴിട്ട് പൂട്ടി യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർഥനയജ്ഞം ആരംഭിച്ചു. ഗേറ്റിന് മുന്നിൽ പന്തൽകെട്ടിൽ ഓർത്തഡോക്സ് വിഭാഗവും പ്രാർഥന നടത്തി. തുടർന്ന് 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി ബുധനാഴ്ച രാത്രിയോടെ പൊലീസ് പിന്മാറി.
കലക്ടർ പള്ളി ഏറ്റെടുത്ത് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജി വ്യാഴാഴ്ച പരിഗണിച്ച ഹൈകോടതി, അവിടെ തമ്പടിച്ച യാക്കോബായക്കാരെ ഒഴിപ്പിച്ച് ഉച്ചക്ക് 1.45നുമുമ്പ് റിപ്പോർട്ട് നൽകാൻ കലക്ടറോട് നിർദേശിച്ചു. തുടർന്ന് വൻ പൊലീസ് സന്നാഹേത്താടെ കലക്ടറും തഹസിൽദാറും ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസറും പള്ളിയിലെത്തി. ഈ സമയം രണ്ടായിരത്തോളം കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നു.
കോടതി ഉത്തരവുണ്ടെങ്കിലും പള്ളിയിൽനിന്ന് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ വിഭാഗം. പിരിഞ്ഞുപോകില്ലെന്നും വേണ്ടിവന്നാൽ അറസ്റ്റ് വരിക്കാമെന്നും മെത്രാന്മാർ നിലപാടെടുത്തു. സമയം 1.45നോടടുത്തതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. പ്രതിഷേധിച്ച വൈദികരെയും സഭനേതാക്കളെയും ബലം പ്രയോഗിച്ചും വലിച്ചിഴച്ചും നീക്കിയത് വിശ്വാസികളെ പ്രകോപിപ്പിച്ചു. മാറത്തടിച്ച് നിലവിളിച്ച് ഏറെ വൈകാരികമായാണ് സ്ത്രീകളടക്കം പ്രതികരിച്ചത്. മറ്റ് മാർഗമില്ലെന്നും ദയവായി സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. മെത്രാന്മാരുമായി സംസാരിച്ച് അരമണിക്കൂറിനുള്ളിൽ നടപടി പൂർത്തിയാക്കി പിന്മാറാമെന്ന് അദ്ദേഹം അറിയിച്ചു. കലക്ടറുമായുള്ള ചർച്ചയിൽ അറസ്റ്റ് വരിക്കാമെന്ന് മെത്രാന്മാരും പുരോഹിതരും സമ്മതിക്കുകയായിരുന്നു.
പൊലീസിനും ജില്ല ഭരണകൂടത്തിനും കോടതി നിർദേശം പാലിച്ചേ മതിയാകൂവെന്നും ഇവരുടെ കരങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും സമാധാനപരമായി അറസ്റ്റ് വരിച്ച് പ്രതിഷേധിക്കുകയാണെന്നും മെത്രാന്മാർ അറിയിച്ചു. തുടർന്ന് സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. ഉച്ചക്ക് ഒരുമണിയോടെ ആരംഭിച്ച നടപടികൾ 50 മിനിറ്റ് കൊണ്ട് അവസാനിപ്പിച്ച് മുഴുവൻ യാക്കോബായ വിശ്വാസികളെയും പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.
വെള്ളിയാഴ്ച രാവിലെ 10.15ന് കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും തുടർകാര്യങ്ങൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കലക്ടർ അറിയിച്ചു. കോടതിയുടെ തുടർ നിർദേശമനുസരിച്ചായിരിക്കും ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനസൗകര്യവും സുരക്ഷയും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.