പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമം; ആത്മഹത്യ ഭീഷണിയുമായി വിശ്വാസികൾ
text_fieldsപിറവം: സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമത്തെത്തുടർന്ന് പിറവം സെൻറ് മേരീസ് വലിയ പള്ളിയി ൽ സംഘർഷാവസ്ഥ. സ്ത്രീകളടക്കം ആത്മഹത്യാഭീഷണിയുമായി പള്ളിക്ക് മുകളിൽ നിലയുറപ്പിച്ചതോടെ റവന്യൂ ഉദ്യോഗസ്ഥര ും പൊലീസും നടപടികളിൽനിന്ന് താൽക്കാലികമായി പിന്മാറി. പള്ളിയുടെ ഉടമസ്ഥാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിെൻറ ഭാഗമായി പൊലീസ് തിങ്കളാഴ്ച പള്ളിയിൽ എത്ത ിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
യാക്കോബായ വിഭാഗത്തിെൻറ നിയന്ത്രണത്തിലുള്ള പള്ളി ഭരണം കോടതി വിധി പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ പൊലീസ് ദിവസങ്ങൾ മുമ്പ് നടപടി തുടങ്ങിയിരുന്നു. കഴിഞ്ഞദിവ സം ബാരിക്കേഡുകൾ ഇറക്കിവെച്ചതോടെ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിലും പരിസരത്തും തമ്പടിക്കുകയും അഖണ്ഡ പ്ര ാർഥന ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ നടപടി തുടങ്ങാൻ പൊലീസ് ആലോചിച്ചെങ്കിലും ഉച്ചയോടെ ശവസംസ്കാര ശ ുശ്രൂഷ ഉള്ളതിനാൽ അതുകഴിഞ്ഞിട്ടാകാമെന്ന് തീരുമാനിച്ചു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട ്ട് ഉണ്ടായിരുന്നതിനാൽ പൊലീസും റവന്യൂ അധികൃതരും കരുതലോടെയാണ് നീങ്ങിയത്. ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവയും മറ്റ് വൈദികരും ഏതാനും വിശ്വാസികളും രാവിലെ മുതൽ ദേവാലയത്തിൽ ഉണ്ടായിരുന്നു. കൂട്ടമണി മുഴക്കിയതോടെ യാക്കോബായ വൈദികരും വിശ്വാസികളുമടക്കം രണ്ടായിരത്തോളം പേർ സ്ഥലത്ത് തടിച്ചുകൂടുകയും പള്ളിയുടെ ഗേറ്റുകൾ അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പൊലീസിനെ അകത്തുകയറാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ. വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന പൊലീസിെൻറ അഭ്യർഥന ചെവിക്കൊണ്ടില്ല.
റൂറൽ എസ്.പി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ പൊലീസ് പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചതോടെ ഏതാനും വിശ്വാസികൾ മണിമന്ദിരത്തിന് മുകളിൽ കയറി കന്നാസിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ആറോളം സ്ത്രീകൾ പള്ളിമേടയുടെ രണ്ടാം നിലയിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ഇതോടെ വലവിരിച്ച് പൊലീസും കാത്തുനിന്നു. വൈദികരടക്കം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പള്ളി കോമ്പൗണ്ടിൽനിന്ന് പൊലീസ് പിന്മാറിയാലേ താഴെയിറങ്ങൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഇതിനിടെ, സ്ത്രീകളടക്കം താഴേക്ക് ചാടാൻ ശ്രമിച്ചതും മണ്ണെണ്ണയിൽ കുളിച്ച നിന്നയാൾ തീപ്പെട്ടി ഉരക്കാൻ തുടങ്ങിയതും ആശങ്ക സൃഷ്ടിച്ചു. തുടർന്ന് പൊലീസ്, റവന്യൂ അധികൃതർ വൈദികരുമായി ചർച്ച നടത്തിയ ശേഷം നടപടികൾ അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു. ഒാർത്തഡോക്സ് വിഭാഗത്തിെൻറ കോടതിയലക്ഷ്യ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇൗ വിധിക്ക് ശേഷം തുടർനടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം.
ആത്മഹത്യ ഭീഷണി വനിത കൗൺസിലർമാരുടെ നേതൃത്വത്തിൽ
പിറവം: വലിയപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം തടയുന്നതിന് മുന്നിൽനിന്നവരിൽ നഗരസഭ കൗൺസിലർമാരും. കൗൺസിലർമാരായ സിനി സൈമൺ, അൽസ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വനിതകൾ പള്ളിമേടയുടെ രണ്ടാംനിലയിൽനിന്ന് ചാടാൻ ശ്രമിച്ചതാണ് കൂടുതൽ സങ്കീർണമാക്കിയത്. വിശ്വാസികൾ പുഴയിൽ ചാടുമെന്ന അഭ്യൂഹത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി പൊലീസ് പുഴയിൽ ബോട്ടും എത്തിച്ചിരുന്നു. പള്ളിയുടെ ഗേറ്റിെൻറ പൂട്ട് പൊലീസ് ബലംപ്രയോഗിച്ച് തകർത്തെങ്കിലും വിശ്വാസികൾ സംഘംചേർന്ന് പ്രതിരോധിച്ചതിനാൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് താൽക്കാലികമായി നടപടി അവസാനിപ്പിച്ച് പള്ളിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
ചർച്ചയിലൂടെ സമവായം കണ്ടെത്തണം -കാതോലിക്ക ബാവ
പിറവം: പിറവം വലിയപള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്സ് വിഭാഗവുമായിട്ടുണ്ടായ തർക്കം ചർച്ചയിലൂടെ സമവായത്തിലെത്തേണ്ട പ്രശ്നമാണെന്ന് ബസേലിയോസ് തോമസ് മാർ കൂറിലോസ് കാതോലിക്ക ബാവ. മലബാറിൽ തങ്ങൾക്കുകൂടി അവകാശവും പ്രാതിനിധ്യവുമുണ്ടായിരുന്ന പള്ളികൾ ചർച്ചയിലൂടെ വിട്ടുകൊടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിറവം പള്ളിക്ക് കീഴിലെ 3000ഒാളം കുടുംബങ്ങളും യാക്കോബായ വിഭാഗക്കാർ മാത്രമായിരിക്കെ മഹാഭൂരിപക്ഷത്തിെൻറ അവകാശങ്ങളെ ത്യജിച്ച് ഈ വിശ്വാസി സമൂഹം എവിടേക്കാണ് പോകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇത് നിയമപ്രശ്നം മാത്രമല്ല വിശ്വാസ സമൂഹത്തിെൻറ വികാരംകൂടിയാണ്. പൂർവ പിതാക്കന്മാരാൽ സ്ഥാപിതമാകുകയും ഇളംതലമുറകളാൽ സംരക്ഷിക്കപ്പെടുന്നതുമായ പിറവം പള്ളി ഈ ജനത്തിെൻറ ദൈനംദിന ജീവിതത്തിെൻറ ഭാഗമാണ്. അവർക്ക് ആരാധിക്കാൻ ഈ ദേവാലയം ആവശ്യമാണ്. സർക്കാറും മറ്റ് അധികൃതരും മുൻകൈയെടുത്ത് അനുരഞ്ജന ചർച്ചകൾക്ക് വഴിയൊരുക്കണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
പൊലീസ് നടപടി നാടകം -ഓർത്തഡോക്സ് വിഭാഗം
പിറവം: ചൊവ്വാഴ്ച ഹൈകോടതിയിൽ കേസ് പരിഗണിക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈകോടതി ചോദിക്കുേമ്പാൾ മറുപടി നൽകാൻ മാത്രം തലേദിവസം പൊലീസും മറ്റ് അധികൃതരും ചേർന്നൊരുക്കിയ നാടകമാണ് പിറവം വലിയ പള്ളിയിൽ തിങ്കളാഴ്ച അരങ്ങേറിയതെന്ന് ഓർത്തഡോക്സ് വിഭാഗം. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. കോടതി ഉത്തരവുപ്രകാരം പിറവം പള്ളിയുടെ ഭരണനിർവഹണത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അവസരമൊരുക്കേണ്ടത് പൊലീസിെൻറ ചുമതലയാണ്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, പരമോന്നത കോടതി വിധി നടപ്പാക്കാൻ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് നിയമവാഴ്ചയെ തകിടം മറിക്കലാണെന്നും ഓർത്തഡോക്സ് വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
പിറവം പള്ളി: പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ നിയമലംഘനം നടത്തുന്നുവെന്ന് ഹരജി
കൊച്ചി: പ്രശ്നപരിഹാരത്തിനുള്ള സുപ്രീംകോടതി നിർദേശംപോലും പരിഗണിക്കാതെ പിറവം സെൻറ് മേരീസ് ജാക്കബൈറ്റ് സിറിയൻ ചർച്ചിെൻറ (വലിയപള്ളി) കാര്യത്തിൽ നിയമവിരുദ്ധമായി െപാലീസ് ഇടപെടുന്നുവെന്ന് ആരോപിച്ച് ഹൈകോടതിയിൽ ഹരജി. പള്ളി പരിസരങ്ങളിൽ സമാധാനം സംരക്ഷിക്കാനും മതകർമം അനുഷ്ഠിക്കാനും സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മത്തായി ഉലഹന്നാൻ അടക്കം മൂന്നുപേരാണ് ഹരജി നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നൽകിയ നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ നിർദേശം നൽകണം. തർക്കം രമ്യമായി പരിഹരിക്കാൻ ആവശ്യെെമങ്കിൽ സുപ്രീംകോടതി നിർദേശിച്ചപോലെ സഭാ ഭരണഘടന ഭേദഗതിയിലൂടെ നടപടിയെടുക്കണം. ചൊവ്വാഴ്ച സമാന വിഷയത്തിലെ മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
2004 മേയ് 16 മുതൽ 2014 ഒാക്ടോബർ 21വരെ പള്ളിയുടെ ട്രസ്റ്റിമാരായിരുന്നു തങ്ങളെന്ന് ഹരജിയിൽ പറയുന്നു. സുപ്രീംകോടതി നിർദേശം ദുർവ്യാഖ്യാനം ചെയ്ത് പിറവം സ്റ്റേഷൻ ഹൗസ് ഒാഫിസർ നൽകുന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി, ജില്ല കലക്ടർ, െഎ.ജി, റൂറൽ എസ്.പി എന്നിവരുെട നേതൃത്വത്തിലുള്ള നിയമം ലംഘിച്ചുള്ള ഇടപെടലാണ് ഇപ്പോൾ പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്നത്. പള്ളി സ്വത്തുക്കളുടെ ശരിയായ സംരക്ഷണത്തിനും മതപരവും ഭരണപരവുമായ അവകാശ സംരക്ഷണത്തിനും ഇത്തരം ഇടപെടലുകൾ തടസ്സമാണ്. ഇൗ സാഹചര്യത്തിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്. അതിനാൽ, തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.