പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ദേവന്‍
text_fieldsകൊച്ചി: ഇടത് സർക്കാർ മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തുവെന്നും കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും നടൻ ദേവൻ. പുതിയതായി രൂപീകരിച്ച നവ കേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കുകയായിരുന്നു ദേവൻ.
സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊള്ളുന്നത്. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി.
നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ല. എന്നാൽ, സമാന ചിന്താഗതിക്കാർക്ക് പിന്തുണ നൽകും.
ബി.ജെ.പി നേതൃത്വം താനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വ്യക്തിത്വം ആർക്കും അടിയറവെക്കാൻ തയാറല്ല. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ 'അമ്മ'യുടെ നിലപാട് ശരിയല്ല. അമ്മയിലും തിരുത്തൽ വേണം -ദേവൻ പറഞ്ഞു.
കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കരട് പ്രകടന പത്രികയും നവകേരള പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കി. വിവിധ ജില്ലകളിലായി പത്ത് കമ്മിറ്റികളാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചത്. മറ്റ് ജില്ലകളിലേക്കും പ്രവർത്തനം സജീവമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.