Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുമായി...

ഗവർണറുമായി ഏറ്റുമുട്ടാനില്ല; ചർച്ചക്ക് തയാറെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഗവർണറുമായി ഏറ്റുമുട്ടാനില്ല; ചർച്ചക്ക് തയാറെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ സംബന്ധിച്ച് സർക്കാറും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കെ, ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വി.സിമാർക്ക് കക്ഷിരാഷ്ട്രീയമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാർ ഇല്ല. ഗവർണറുമായി ചർച്ചക്ക് തയാറാണ്. തെറ്റിദ്ധാരണയുടെ ഭാഗമായുള്ള ഇപ്പോഴത്തെ നിലപാടിൽ നിന്ന് ഗവർണർ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക് നിലവാരം ഉള്ളവരെയാണ് സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നത്. ദേശീയതലത്തിൽ വരെ ശ്രദ്ധേയരായവരെയാണ് വി.സി സ്ഥാനങ്ങളിൽ കൊണ്ടുവന്നത്. ഗവർണറെ തെറ്റായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. ഗവർണറുടെ പ്രസ്താവന ദു:ഖകരമാണ് -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ ഒരു ഭാഗത്തും സർക്കാർ മറുഭാഗത്തുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്ന് വരുത്തിത്തീർക്കുകയാണ് ചിലർ. എന്നാൽ, സർക്കാറിന് അങ്ങനെ യാതൊരു ഏറ്റുമുട്ടലിനും താൽപര്യമില്ല. ഗവർണർ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിൽ സർക്കാർ തങ്ങളുടെ നിലപാടറിയിച്ചു. സർക്കാറും ഗവർണറും നല്ല നിലയിൽ തന്നെയാണ് തുടരുന്നത്. ചാൻസലർ സ്ഥാനം ഉപേക്ഷിക്കുകയെന്ന നിലപാട് ഗവർണർ സ്വീകരിക്കരുത്. ഗവർണർ തന്നെ ചാൻസലറായി തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരത്തിലേക്കെത്തിക്കണം.

എൽ.ഡി.എഫ് സർക്കാർ അനധികൃതമായി സർവകലാശാലകളുടെ നിയമനത്തിൽ ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. അത് ഞങ്ങളുടെ രീതിയല്ല. ചാൻസലർ സ്ഥാനമെന്ന മോഹം ഞങ്ങൾക്കില്ല. അത്തരത്തിൽ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ഗവർണർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലപാടിൽ ഗവർണർ മാറ്റം വരുത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്, യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം സെര്‍ച്ച് - കം - സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ്. ഇത്തരം സമിതികള്‍ പരിശോധന നടത്തി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ ചാന്‍സലര്‍ക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയില്‍ നടക്കുന്ന പ്രചരണം ശരിയല്ല.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാൻ പാടില്ല എന്ന് ചിന്തിക്കുന്നവർക്ക് ഊർജ്ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു.

ചാൻസലറുടെ അധികാരം നിയമപ്രകാരമുള്ളതാണ്. അത് കവർന്നെടുക്കാൻ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്തെങ്കിലും തെറ്റിദ്ധാരണയുടെ ഭാഗമായി ഗവർണർക്ക് അത്തരമൊരു ചിന്ത വന്നിട്ടുണ്ടെങ്കിൽ, ചാൻസലറുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള യാതൊരു ശ്രമവും നടന്നിട്ടില്ലെന്നും ഇനി നടക്കുകയില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanArif Mohammed Khan
News Summary - Pinarayi Vijayas reply to governor
Next Story