ലാൽസലാം, ഇവിടെല്ലാം ഉഷാറാണ്; കുട്ടിസഖാക്കളെ തേടി പിണറായിയുടെ വിഡിയോ കോൾ
text_fields‘കുട്ടി സഖാക്കളെ’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഡിയോ കോൾ ചെയ്തപ്പോൾ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ തരംഗമായ ‘കുട്ടി സഖാക്കളെ’ തേടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിഡിയോ കോൾ. ‘കുട്ടി സഖാവ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെയാണ് കൊച്ചുതാരം മുഹമ്മദ് സിയാനെ പിണറായി വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്തത്.
ആരാണ് മുഹമ്മദ് സിയാന്‍ എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി ചോദിച്ചു. ബാലസംഘം ജോയന്റ് സെക്രട്ടറിയാണെന്ന് സിയാന്‍ പറഞ്ഞു. കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡന്റും സെക്രട്ടറിയും വൈസ് പ്രസിഡന്റുമാണെന്ന് വ്യക്തമാക്കി. ഉഷാറല്ലേയെന്ന് പിണറായി ചോദിച്ചപ്പോള്‍, നിങ്ങളുടെ പാട് എന്താണെന്ന് സിയാന്‍ തിരികെ ചോദിച്ചു. എല്ലാവര്‍ക്കും ആശംസകള്‍, ലാല്‍സലാം -പിണറായി പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രതിപക്ഷ നേതാവിനോട് ‘ഞങ്ങൾ തിരിച്ചുവരു’മെന്നായിരുന്നു സിയാന്റെ മറുപടി. കുട്ടി സഖാക്കൾക്ക് പിണറായി വിജയൻ ആശംസ അറിയിച്ച ശേഷം മെറ്റ നടപടികളെക്കുറിച്ച് മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിച്ചു.
തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റിലെ ബാലസംഘം കൂട്ടുകാരാണിവർ. യൂനിറ്റിലെ സഹപ്രവർത്തകരെ പരിചയപ്പെടുത്തി സിയാനും കൂട്ടുകാരും പങ്കുവെച്ച വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ട പിണറായി ‘ലാൽസലാം’ എന്ന് കമന്റ് ചെയ്ത് കുട്ടികളെ അഭിവാദ്യം ചെയ്തിരുന്നു. പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ അടക്കമുള്ള നേതാക്കളും വീഡിയോക്ക് കമന്റുകളുമായെത്തി. ഇതിനുപിന്നാലെയാണ് മെറ്റ അക്കൗണ്ട് നീക്കം ചെയ്തത്. അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിയാന്‍ മെറ്റക്ക് പരാതി നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ സ്വന്തം അധ്വാനത്തിലൂടെ ഒരുക്കിയ ഓഫിസിനെക്കുറിച്ചും ബാലസംഘം യൂനിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പരിചയപ്പെടുത്തുന്നതുമായ വീഡിയോകളാണ് അക്കൗണ്ടിലൂടെ ഇവര്‍ പങ്കുവെച്ചിരുന്നത്. 24 മണിക്കൂറിനുള്ളില്‍ ഏകദേശം 20 ലക്ഷം വ്യൂസ് നേടിയതായിരുന്നു ഈ വീഡിയോ. നേരത്തെ, തെരഞ്ഞെടുപ്പ് സമയത്ത് വി. അബ്ദുറഹ്മാന്‍ വിജയിക്കുമെന്ന് പന്തയം വെച്ചതിലൂടെ മുഹമ്മദ് സിയാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

