ആദ്യമായി ലീഡെടുത്ത് പിണറായി വിജയൻ, ഏഴാം റൗണ്ടിൽ 1536 വോട്ടിന് മുന്നിൽ
text_fieldsകോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങിയശേഷം ധർമടത്ത് ആദ്യമായി ലീഡെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു റൗണ്ട് പൂർത്തിയായപ്പോൾ 1536 വോട്ടുകൾക്ക് മുന്നിലാണ് മുഖ്യമന്ത്രി.
നിലവിൽ പിണറായി വിജയൻ 38281 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൽ റഷീദ് 36,745 വോട്ടുകളും നേടിയിട്ടുണ്ട്. ആദ്യ ആറു റൗണ്ടുകളിലും കോൺഗ്രസിന്‍റെ യുവ നേതാവായിരുന്നു ലീഡ് ചെയ്തിരുന്നത്. സി.പി.എമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.
ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൽ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൽ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്ദുൽ റഷീദ് ലീഡ് 2523 വോട്ടുകളായി ലീഡ് ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്ദുൽ റഷീദ് ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൽ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ഇനി 10 റൗണ്ടുകൾ എണ്ണാനുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ യു.ഡി.എഫ് തരംഗത്തിന്‍റെ സൂചനയാണ് പുറത്തുവരുന്നത്. 95 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽ.ഡി.എഫ് 43 സീറ്റുകളിലും എൻ.ഡി.എ ഒരു സീറ്റിലുമാണ് മുന്നിലാണ്.
ഒരു ഡസനോളം മന്ത്രിമാരും പിന്നിലാണ്. മന്ത്രിമാർ കൂട്ടത്തോടെ പിന്നിലായത് എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്. യു.ഡി.എഫിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

