‘പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല, കടം മാത്രമാണ് ഖജനാവിൽ’: മുഖ്യമന്ത്രിയെ പരിഹസിച്ച് പിണറായി വിജയൻ
text_fieldsപിണറായി വിജയൻ, വി.ഡി. സതീശൻ
തിരുവനവന്തപുരം: പൂമ്പാറ്റ പൂവറിയാതെ തേൻ ഊറ്റുന്നതുപോലെ ജനങ്ങൾക്ക് ഭാരമാകാതെ ടാക്സ് ഈടാക്കി ഖജനാവ് നിറക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല, കടം മാത്രമാണ് ഖജനാവിലെന്ന് അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി ഖജനാവ് നിറക്കുന്നതിനെ പറ്റി പറഞ്ഞിരുന്ന ഒരു വാചകം പൂമ്പാറ്റ പൂവറിയാതെ തേൻ ഊറ്റുന്നതുപോലെ ഖജനാവ് നിറക്കും എന്നായിരുന്നു. പക്ഷേ കടമെടുപ്പ് പരിധി തന്നെ കടന്നുപോകുന്നു. അപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. നമ്മുടെ സംസ്ഥാനത്ത് പഴയ കാര്യങ്ങൾ ഒന്ന് ചെറുതായി ഓർമ്മിച്ചാൽ, എൽ.ഡി.എഫ് സർക്കാരിനെതിരെ വലിയ തോതിൽ കടം വാങ്ങുന്നതിനെതിരെയുള്ള ആരോപണങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. അന്ന് പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ പിൻവലിക്കുന്നു എന്നെങ്കിലും പറയാനുള്ള സാമാന്യ മര്യാദ സർക്കാരും മുഖ്യമന്ത്രിയും കാണിക്കണം.
സർക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂർത്തുമാണ് കടം വാങ്ങുന്നതിന് ഇടയാക്കുന്നത് എന്നാണ് അന്ന് കടം വർധിക്കുന്നതിന് കാരണമായിട്ട് യു.ഡി.എഫും ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആരോപിച്ചിരുന്നത്. ഇപ്പോൾ അതേ കാരണങ്ങൾ കൊണ്ടാണോ എന്നതും മുഖ്യമന്ത്രി വ്യക്തമാക്കുന്നത് നന്നായിരിക്കും. ഇവിടെ കടമെടുപ്പ് പരിധി വർദ്ധിക്കുന്നത് സംസ്ഥാനത്തിൻറെ ജിഡിപി വളർച്ചക്കനുസരിച്ചാണ്. ഇത് സാധാരണ നിലക്കുള്ള സാമ്പത്തിക മാനേജ്മെന്റിന്റെ ഭാഗമാണ്. പക്ഷേ അതിനപ്പുറമുള്ള കടമെടുത്താൽ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.
നമ്മുടെ കേരളത്തിലെ കൃത്യമായ ധന മാനേജ്മെന്റിലൂടെ നികതി വരുമാനം വർധിപ്പിച്ചും മറ്റുമാണ് കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ മുന്നോട്ടു പോയത്. പക്ഷേ, അക്കാലത്ത് സംസ്ഥാനം നേടിയ സാമ്പത്തിക വളർച്ച വികസനം ഇതൊന്നും കാണാതെ കടത്തിന്റെ മാത്രം കണക്കു പറഞ്ഞ് അധിക്ഷേപിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അന്നത്തെ ആരോപണങ്ങളെ കുറിച്ച് എന്താണ് ഇപ്പോഴത്തെ അനുഭവത്തിൽ പറയാനുള്ളത്? ഇവിടെ ഖജനാവ് നിറക്കുന്നതിനെ പറ്റി പറഞ്ഞിരുന്ന ഒരു വാചകം, പൂമ്പാറ്റ പൂവറിയാതെ തേൻ ഊറ്റുന്നതുപോലെ ഖജനാവ് നിറക്കും എന്നായിരുന്നു. പക്ഷേ കടമെടുപ്പ് പരിധി തന്നെ കടന്നുപോകുന്നു. അപ്പോൾ പൂവും ഇല്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് പുതിയ സർക്കാരിന്റെ ഖജനാവിൽ എന്നതാണ് വസ്തുത.
കഴിഞ്ഞ 10 വർഷക്കാലത്ത് ക്ഷേമവികസന പദ്ധതികളോ ശമ്പളമോ കമ്പോള ഇടപെടലോ ഒന്നും തടസ്സപ്പെട്ടിരുന്നില്ല. അധികാരം ഒഴിയുമ്പോൾ കാലി ഖജനാവല്ല 6000 കോടി രൂപ മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചത്’ -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

