പ്രോട്ടോക്കോൾ വീഴ്ച: പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടിക്ക് നീക്കം
text_fieldsന്യൂഡൽഹി: ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള ഹൗസ്. വീഴ്ച വരുത്തിയ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ റസിഡന്റ് കമീഷണർ പുനീത് കുമാർ നിർദേശം നൽകി. നിലവിൽ വിദേശത്തുള്ള റസിഡന്റ് കമീഷണറുടെ ഉത്തരവിനെ തുടർന്ന് ഇതിനകം നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
വീഴ്ച വരുത്തിയ പ്രോട്ടോക്കോൾ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും, പിന്നാലെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങുമെന്നുമാണ് സൂചന.
ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് 2.50ന് തിരിച്ച വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്നേ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്ന് ഇറങ്ങിയിരുന്നു. കേരളഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. വിമാനത്താവളത്തിൽ എത്തിയ ശേഷം ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായത്.
പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. പിണറായി വരുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചിരുന്നില്ല. പി.ബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് ഡല്‍ഹി എയർപോർട്ടിൽ എത്തിയിരുന്നു.
എന്നാൽ, ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ ഉന്നത പദവിയിലുള്ളവർക്ക് വിമാനക്കമ്പനികൾ നേരിട്ടെത്തി വി.ഐ.പി ലോഞ്ചിൽനിന്ന് വിമാനത്തിലേക്ക് അകമ്പടി നൽകുകയാണ് പതിവ്. സംസ്ഥാന ക്യാബിനറ്റ് പദവി മാത്രമുള്ള പ്രതിപക്ഷ നേതാവിന് അത്തരം സേവനം ലഭിക്കില്ലെന്നതാണ് വിമാനക്കമ്പനികളുടെ നിലപാട്.
ഈ സാഹചര്യത്തിൽ, പ്രോട്ടോക്കോൾ ഓഫിസർ മുൻകൈയെടുത്ത് അദ്ദേഹത്തെ ബോർഡിങ് ഗേറ്റിലെത്തിക്കേണ്ടതായിരുന്നു. എന്നാൽ, ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. അവസാന നിമിഷം 'ലാസ്റ്റ് കോൾ' വന്നപ്പോൾ മാത്രമാണ് പ്രതിപക്ഷ നേതാവ് വിമാനത്തിൽ കയറിയിട്ടില്ലെന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഗേറ്റിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും ഗേറ്റ് അടച്ചതിനാൽ യാത്ര മുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

