വെള്ളാപ്പള്ളി പറഞ്ഞത് മുസ്‍ലിം വിഭാഗത്തിനെതിരായാണ് കേരളീയ സമൂഹം കണക്കാക്കിയത് -പിണറായി; ‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല’
text_fieldsതിരുവനന്തപുരം: അയ്യപ്പസംഗമത്തിനിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് തെറ്റായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതേസമയം, വെള്ളാപ്പള്ളിയുടേത് മുസ്‍ലിം വിഭാഗത്തിനെതിരായ സംസാരമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി പ്രതികരിച്ചെങ്കിലും ഗൗരവത്തിനനുസരിച്ചുള്ളതായില്ല എന്ന വിമർശനം പാർട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളിൽ സെക്രട്ടറി പറഞ്ഞതാണ് ശരി. അദ്ദേഹം വിശദമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ പറയാനില്ലെന്നും വാർത്തസമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കി.
‘കാറിൽ കയറ്റിയതിനെ തെറ്റായിട്ട് കണ്ടിട്ടില്ല. അദ്ദേഹം (വെള്ളാപ്പള്ളി) സംസാരിച്ച കാര്യങ്ങൾ കേരളീയ സമൂഹം പൊതുവിൽ എടുത്തത് മുസ്‍ലിം വിഭാഗത്തിനെതിരെയുള്ള ഒരു സംസാരമായിട്ടാണ്. അതിനെക്കുറിച്ചുള്ള പ്രതികരണം പാർട്ടി സംസ്ഥാന കമ്മിറ്റി നടത്തിയിരുന്നു. ആ പ്രതികരണം അതിന്റെ ഗൗരവത്തിനനുസരിച്ച് ആയില്ല എന്ന പൊതുവിമർശനം വന്നിരുന്നു. ആ വിമർശനം ഉൾക്കൊണ്ടുകൊണ്ടാണ് പാർട്ടി ഇപ്പോൾ തീരുമാനമെടുത്തത്’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയോടും പിണറായി രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരിക്കെ പിണറായി അകറ്റിനിർത്തണമെന്ന് പറഞ്ഞ അവതാരങ്ങൾ ഭരണത്തിലും മറ്റു സ്ഥാനങ്ങളിലും കടന്നുവന്നോ എന്ന് ഗൗരവമായി പരിശോധിക്കണം എന്നായിരുന്നു ബിനോയി വിശ്വത്തിന്റെ പ്രസ്താവന. ‘തീർച്ചയായും അത് അന്വേഷിക്കണമല്ലോ.. അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണല്ലോ. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എല്ലാ പാർട്ടികൾക്കും അതിന്റെ ബാധ്യതയുണ്ട്. അദ്ദേഹം (ബിനോയി വിശ്വം) ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇങ്ങനെയുള്ള ഏതെങ്കിലും അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിരുന്നോ എന്ന് അന്വേഷിക്കലാണ്. അതാണ് ആദ്യം നടത്തേണ്ടത്’ -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

